ന്യൂഡൽഹി: കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും പുതുതായി കുമ്മനം രാജശേഖരനും ഉൾപ്പെട്ട ബി.ജെ.പി ദേശീയ നിർവാഹക സമിതി പ്രഖ്യാപിച്ചു. ശോഭാ സുരേന്ദ്രനെയും അൽഫോൻസ് കണ്ണന്താനത്തെയും സമിതിയിൽ നിന്ന് ഒഴിവാക്കി.
പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് മെട്രോമാൻ ഇ. ശ്രീധരനും സമിതി അംഗമായിരുന്ന പി.കെ. കൃഷ്ണദാസുമുണ്ട്. മലയാളിയായ ദേശീയ വക്താവ് ടോം വടക്കൻ സ്ഥിരം ക്ഷണിതാവാണ്. സംസ്ഥാന പ്രസിഡന്റെന്നനിലയിൽ കെ. സുരേന്ദ്രനും സമിതിയിലുണ്ട്. നിയമസഭാ പാർട്ടി നേതാവെന്ന നിലയിൽ സമിതിയിലുണ്ടായിരുന്ന ഒ. രാജഗോപാൽ, ആ സ്ഥാനത്ത് ഇല്ലാത്തതിനാൽ ഒഴിവായി.
ദേശീയ നിർവാഹക സമിതിയിൽ 80 അംഗങ്ങളാണുള്ളത്. 35 ദേശീയ ഭാരവാഹികളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി ദേശീയ നേതൃത്വത്തിനും ആർ.എസ്.എസ് സംസ്ഥാന ഘടകത്തിനും താത്പര്യമുള്ളവരാണ് സമിതിയിലുള്ളത്. സംഘടനയിലും ഭരണരംഗത്തും നല്ല പ്രകടനം കാഴ്ചവയ്ക്കാത്തവരും സംഘടന അച്ചടക്കം ലംഘിച്ചവരുമാണ് പുറത്തായത്.
വരുൺ ഗാന്ധിയെ ഒഴിവാക്കി
ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്ത വരുൺ ഗാന്ധി എം.പിയെയും അമ്മ മേനക ഗാന്ധി എം.പിയെയും ദേശീയ നിർവാഹകസമിതിയിൽ നിന്നും ഒഴിവാക്കി. വരുൺ ഗാന്ധി പിലിഭിത്തിലും മേനക ഗാന്ധി സുൽത്താൻപൂരിലും നിന്നുള്ള എം.പിമാരാണ്. ലഖിംപൂർ ഖേരിയിൽ നടന്ന അക്രമങ്ങളുടെ രണ്ട് വിഡിയോകൾ വരുൺ ഗാന്ധി ട്വീറ്റ് ചെയ്യുകയും പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. "വാഹനങ്ങളുമായി കർഷകരെ ഇടിച്ചു വീഴ്ത്തുന്ന ഈ വീഡിയോ ആരുടെയും മനമിളക്കുന്നതാണ്. ഈ വാഹനങ്ങളിലിരിക്കുന്നവരെയും വാഹന ഉടമകളെയും ഉടൻ അറസ്റ്റ് ചെയ്യണം." ട്വീറ്റിൽ വരുൺ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെയും ശബ്ദമുയർത്തിയിരുന്നു.
മഹിളമോർച്ചയിലും ബി.ജെ.പിയിലും കൂട്ടരാജി
സുൽത്താൻബത്തേരി: ബി.ജെ.പി ജില്ലാ പ്രസിഡന്റായി കെ.പി. മധുവിനെ നിയമിച്ചതിനെതിരെ വയനാട്ടിൽ ബി.ജെ.പി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയിലും മഹിളമോർച്ച ജില്ലാ കമ്മിറ്റിയിലും കൂട്ടരാജി. പതിമൂന്നംഗ മണ്ഡലം എക്സിക്യുട്ടീവ് കമ്മിറ്റിയും മഹിളമോർച്ച ഒമ്പതംഗ എക്സിക്യുട്ടീവ് കമ്മിറ്റിയുമാണ് രാജിവച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടിനും സ്ത്രീകളെ അപമാനിച്ചതിലും ആരോപണവിധേയനായ വ്യക്തിയെ പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ചാണ് സ്ഥാനങ്ങൾ ഒഴിഞ്ഞതെന്ന് പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.ബി. മദൻലാലും മഹിളമോർച്ച ജില്ലാ പ്രസിഡന്റ് ലളിത വത്സനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |