കൊല്ലം: ഉത്ര വധക്കേസിൽ ശിക്ഷാവിധിക്ക് ശേഷം പ്രതി സൂരജിന്റെ പ്രതികരണം പുറത്ത്. ഉത്രയുടെ അച്ഛന്റെ മൊഴി മാത്രം വായിച്ചുനോക്കിയാൽ എല്ലാം മനസിലാകുമെന്ന് സൂരജ് കോടതിക്ക് പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കോടതിയിൽ നടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാദ്ധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി മാത്രം വായിച്ചുനോക്കിയാൽ മതി. എല്ലാ കാര്യങ്ങളും മനസിലാകുമെന്നും സൂരജ് പറഞ്ഞു.
കോടതിയിൽ ഉത്രയുടെ അച്ഛൻ നൽകിയ മൊഴി ഇനി ആർക്കും മാറ്റാനാവില്ലല്ലോ. ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് വിളിച്ച് പറഞ്ഞു. പ്രതികരണം പൂർത്തീകരിക്കാൻ സൂരജിനെ പൊലീസ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. താൻ ബി.എ.വരെ പഠിച്ചതാണെന്നും സൂരജ് പറയുന്നുണ്ടായിരുന്നു.
അഞ്ചൽ സ്വദേശി ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂർവങ്ങളിൽ അപൂർവവും അതിക്രൂരവുമായ കേസിൽ ഭർത്താവ് സൂരജിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. 17 വർഷത്തെ തടവ് ശിക്ഷയ‌്ക്ക് ശേഷമാണ്, ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പ്രതിയുടെ പ്രായം പരിഗണിച്ച് ഇരട്ട ജീവപര്യന്തം കോടതി വിധിക്കുകയായിരുന്നു. കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.
അതേസമയം, ഉത്രയ‌്ക്ക് നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. ശിക്ഷാവിധിയിൽ തൃപ്‌തരല്ല. വധ ശിക്ഷയാണ് പ്രതീക്ഷിച്ചത്.നിയമത്തിന്റെ ഇത്തരം ഇളവുകളാണ് ഇതുപോലുള്ള കുറ്റവാളികളെ സൃഷ്‌ടിക്കുന്നതെന്ന് മണിമേഖല വിമർശിച്ചു. അപ്പീൽ പോകുമെന്നും ഉത്രയുടെ അമ്മ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |