കൊല്ലം : സീസൺ ടിക്കറ്റ് യാത്രക്കാരോട് കനിവ് കാട്ടാതെ റെയിൽവേ. യാത്രക്കാർ പതിവായി ആശ്രയിക്കുന്ന പല ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിച്ചിട്ടില്ല. ട്രെയിനുകൾ സ്‌പെഷ്യലാക്കി ഓടിച്ച് ഫൈനും അധിക നിരക്കും ഈടാക്കുന്ന പതിവ് പിൻവലിച്ചെങ്കിലും, സീസൺ ടിക്കറ്റുകാരോട് മുഖം തിരിച്ച് നിൽക്കുകയാണ് റെയിൽവേ.
മെയിൽ, എക്സ് പ്രസ് ട്രെയിനുകൾക്കുളള സ്പെഷ്യൽ ടാഗ് നിർത്തലാക്കിയതിന് പിന്നാലെ, കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്കും റെയിൽവേ മടങ്ങിയിരുന്നു.
വേണാട്, വഞ്ചിനാട്, ഇന്റർസിറ്റി, കൊല്ലം- പുനലൂർ, പുനലൂർ- ഗുരുവായൂർ, കൊല്ലം- തിരുവനന്തപുരം, പുനലൂർ- തിരുവനന്തപുരം, മെമു ട്രെയിനുകളിൽ മാത്രമാണ് സീസൺ ടിക്കറ്റുകാർക്ക് യാത്രചെയ്യാൻ കഴിയുന്നത്.
രാവിലെ തിരക്കുള്ള സമയത്ത് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുന്ന വേണാടിന് മാത്രമായി സീസൺ ചുരുക്കിയപ്പോൾ, ആലപ്പുഴ വഴി പോകുന്ന ഒരു ട്രെയിനിനും സീസൺ ടിക്കറ്റ് അനുവദിച്ചിട്ടില്ല.
ശബരി, പരശുറാം, ഐലന്റ്, ഏറനാട്, മലബാർ, ചെന്നൈ മെയിൽ, മാവേലി, പലരുവി, ചെന്നൈ- കൊല്ലം. ട്രെയിനുകളിലും സീസൺ ടിക്കറ്റ് യാത്ര അനുവദിക്കില്ല.
മെമു സർവ്വീസുകൾ കൊല്ലം- എറണാകുളം റൂട്ടിൽ രണ്ടു മാത്രം. മൂന്നു മെമു ട്രെയിനുകൾ ഓടുന്നുമില്ല. തിരുവനന്തപുരം - നാഗർകോവിൽ, കൊല്ലം വരെ നീട്ടിയത് പുനസ്ഥാപിച്ചില്ല. നാഗർകോവിൽ- കോട്ടയം സമയ പുനക്രമീകരണവും നടപ്പായില്ല. ജയന്തി ജനത ഇതുവരെ ഓടിത്തുടങ്ങിയതുമില്ല.
സ്റ്റേഷനുകൾ കൈയ്യടക്കി
തെരുവുനായ്ക്കൾ
കൊവിഡിന് ശേഷം കാര്യങ്ങൾ സജീവമായപ്പോൾ തെരുവുനായ്ക്കൾ സ്റ്റേഷൻ കയ്യടക്കി. യാത്രക്കാരുടെ ഇടയിലേക്ക് നായ്ക്കൾ കുരച്ചു ചാടുന്നത് പതിവാണ്. ട്രെയിനിൽ കയറാനായി ഓടുന്ന യാത്രക്കാരെ പിന്നാലെ എത്തി
ആക്രമിക്കുന്നതും അപൂർവ സംഭവമല്ല. യാത്രക്കാർക്ക് വിശ്രമിക്കാനും ട്രെയിൻ കാത്തിരിക്കാനുമുള്ള ഇരിപ്പിടങ്ങളിലാണ് ഇവറ്റകളുടെ ഉറക്കം.
തിരികയെത്തി
ഭിക്ഷാടന മാഫിയ
കൊവിഡിന്റെ തുടക്കത്തിൽ നാട് വിട്ട ഭിക്ഷാടനക്കാർ തിരികെയെത്തിക്കഴിഞ്ഞു.
സ്റ്റേഷൻ പരിസരത്ത് തമ്പടിച്ചിരിക്കുകയാണ് ഇവർ.
പാസും പ്ളാറ്റ് ഫോം ടിക്കറ്റുമെന്നും ഇവർക്ക് ബാധകമല്ല. ഒരു നിയമവും ഇവരെ സ്പർശിക്കുന്നുമില്ല. സ്റ്റേഷൻ കേന്ദ്രീകരിച്ചു നടക്കുന്ന പല കുറ്റകൃത്യങ്ങളിലും ഭിക്ഷാടന മാഫിയകൾക്ക് പങ്കുണ്ട്.
.........................................................................................................................
ഓരോ ദിവസം കഴിയുന്തോറും ട്രെയിൻ യാത്ര ദുസഹമായിക്കൊണ്ടിരിക്കുകയാണ്.
പ്രധാന ട്രെയിനുകളിൽ സീസൺ ടിക്കറ്റ് പുനസ്ഥാപിച്ചിട്ടില്ല. ജനറൽ കമ്പാർട്ടുമെന്റുകൾ മിക്കതും റിസർവാക്കി ഓടുന്നു. നാല് ജനറൽ കമ്പാർട്ടുമെന്റുകളിലായി യാത്രക്കാർ തിക്കിത്തിരക്കുന്നു.
എം.ഗീത, പ്രസിഡന്റ്,
ഫ്രൺസ് ഓൺ റെയിൽസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |