ധ്യാൻചന്ദ് പുരസ്കാരം നേടി മലയാളികളുടെ അഭിമാനമായ ബോക്സർ കെ.സി. ലേഖയുടെ പ്രചോദിപ്പിക്കുന്ന ജീവിതം
''നീ ബോക്സിംഗിനൊന്നും പോകേണ്ട. ഇടി കിട്ടി മുഖത്തിന്റെ ഷേപ്പ് ഒക്കെ മാറും."" വർഷങ്ങൾക്ക് മുമ്പ് വനിതകളുടെ ബോക്സിംഗ് കായികമത്സരങ്ങളിൽ ഉൾപ്പെടുത്തിയപ്പോൾ ഇടിക്കൂട്ടിലേക്ക് പോകാനിറങ്ങിയ ലേഖയോട് കൂട്ടുകാരികൾ പറഞ്ഞു. ആദ്യം അതു കേട്ടപ്പോൾ ഉള്ളിലൊരു സംശയമുണ്ടായി. അടുത്ത നിമിഷം തന്നെ ആ ആശങ്ക മായ്ച്ചു കളഞ്ഞു. ഒന്നു നോക്കാമെന്ന ധൈര്യം തോന്നിത്തുടങ്ങി. ബോക്സിംഗ് അതുവരെ ടിവിയിൽ പോലും കണ്ടിട്ടില്ലാത്ത കെ.സി. ലേഖ എന്ന മിടുക്കിയുടെ ജീവിതം പിന്നീട് മികവിൽ നിന്നും മികവുകളിലേക്കുള്ള കുതിപ്പായിരുന്നു. പരിമിതമായ സാഹചര്യത്തിൽ വളർന്ന ലേഖ, സമർപ്പണവും ദൃഢനിശ്ചയവും കൊണ്ടു കൂടിയാണ് അത്ഭുതങ്ങൾ സമ്മാനിച്ചത്. കായികരംഗത്തെ പരമോന്നതബഹുമതിയായ ധ്യാൻചന്ദ് പുരസ്കാരം കെ.സി. ലേഖയ്ക്ക് ഇത്തവണ ലഭിച്ചത് ആ മികവിനുള്ള ബഹുമതിയാണ്. കെ.സി. ലേഖയുടെ പ്രചോദിപ്പിക്കുന്ന കായികജീവിതത്തിലൂടെ...
സുഹൃത്തിനൊപ്പം അത്ലറ്റായി
കണ്ണൂർ ജില്ലയിലെ കരിപ്പാലിനും പെരുമ്പടവിനും ഇടയ്ക്കുള്ള ചാത്തമംഗലം എന്ന ഗ്രാമത്തിലാണ് എന്റെ വീട്. സാധാരണയിലും സാധാരണമായ കുടുംബം. അച്ഛൻ കർഷകനാണ്. ജീവിതസാഹചര്യങ്ങളൊന്നും തന്നെ അത്ര അനുകൂലമാണെന്ന് പറയാൻ കഴിയില്ല. കരിപ്പാൽ എസ്.വി. യു.പി സ്കൂളിലും ബി.വി. ജെ.എം ഹൈസ്കൂളിലുമായിരുന്നു എന്റെ പഠനം. ഒമ്പതാം ക്ളാസിൽ പഠിക്കുന്ന കാലം. എന്റെ ഒരു കൂട്ടുകാരി അത്ലറ്റായിരുന്നു. അവൾക്കൊപ്പം പ്രാക്ടീസിന് കൂട്ടുപോയതായിരുന്നു ഞാൻ. അന്ന് മനസിൽ സ്പോർട്സിനോട് താത്പര്യമുണ്ട്. പക്ഷേ പ്രോത്സാഹിപ്പിക്കാൻ ആരുമില്ല. എന്റെ വീട്ടിലോ അല്ലെങ്കിൽ പരിചയമുള്ളവരോ ആരും തന്നെ കായിക മേഖലയിൽ ഇല്ല. ആ സമയത്താണ് കൂട്ടുകാരിയുടെ കായികാദ്ധ്യാപകനായ സെബാസ്റ്റ്യൻ ജോൺ സാർ എന്നെ കായിക പരിശീലനത്തിന് വിളിക്കുന്നത്. എനിക്കാണെങ്കിൽ വലിയ സന്തോഷമായി. അങ്ങനെ അത്ലറ്റിക്സിൽ പരിശീലനം തുടങ്ങി. ത്രോ ഇനങ്ങളായിരുന്നു കൂടുതലും ചെയ്തിരുന്നത്. വീട്ടുകാരും കൂടെ നിന്നു.
ബോക്സിംഗ് വന്നു വിളിച്ചു
കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിലേക്ക് സെലക്ഷൻ ലഭിച്ചതാണ് കായികജീവിതത്തിലെ നിർണായകമായ ചുവടുവയ്പ്പായത്. ശാരീരികക്ഷമതയും ലക്ഷ്യബോധവുമൊക്കെ ഉറപ്പിക്കാൻ അന്നത്തെ പരിശീലനകാലം സഹായിച്ചു. തോട്ടട എസ്.എൻ. കോളേജിലായിരുന്നു ബിരുദപഠനം. 2001 കാലത്തായിരുന്നു വനിതാ ബോക്സിംഗ് കായികരംഗത്തെ മത്സര ഇനമാക്കിയത്. കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ പി. കെ. ജഗന്നാഥൻ സാറാണ് ബോക്സിംഗിൽ മത്സരിക്കുന്നോ എന്ന് തിരക്കിയത്. ചെന്നൈയിൽ നടക്കാനിരിക്കുന്ന ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. കൊല്ലം സായ്യിലായിരുന്നു അതിന്റെ പരിശീലനം. ക്യാമ്പിന്റെ ചുമതലയുള്ള ഡി. ചന്ദ്രലാൽ സാർ ഫിസിക്കലി ഫിറ്റായ കുട്ടികളുണ്ടെങ്കിൽ അറിയിക്കണമെന്ന് ജഗന്നാഥ് സാറിനോട് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ വെയ്റ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കെടുക്കാറുള്ളതു കൊണ്ടു തന്നെ ശാരീരികക്ഷമതയുണ്ടായിരുന്നു. സാർ പറഞ്ഞതുകേട്ടപ്പോൾ ഒന്നു നോക്കാമെന്ന് കരുതി. ബോക്സിംഗ് ഇൻജുറി ഗെയിമാണെന്നും മുഖത്തൊക്കെ മുറിവ് പറ്റി ഷേപ്പ് മാറി പോകുമെന്നൊക്കെ എന്നോട് കൂട്ടുകാർ പറഞ്ഞിരുന്നു. അതു കേട്ടപ്പോൾ ഒരൽപ്പം ആശങ്ക തോന്നി, എന്നാലും വിട്ടുകളയാൻ തോന്നിയില്ല, ഒരു കൈ നോക്കാമെന്ന് തീരുമാനിച്ചു.
നേട്ടങ്ങളുടെ ഉയരത്തിൽ
കൊല്ലത്തെ പരിശീലനക്യാമ്പിലെത്തിയപ്പോൾ കാര്യങ്ങൾ ഉഷാറായി. ആദ്യദിവസമൊക്കെ മറ്റുതാരങ്ങൾ പരിശീലിക്കുന്നത് കണ്ടു മനസിലാക്കി. പതിയെ പതിയെ അടിസ്ഥാന മൂവ്മെന്റുകളൊക്കെ പഠിച്ചെടുത്തു. പരിചയസമ്പന്നർക്കൊപ്പമുള്ള പഠനം ഞാനും ബോക്സിംഗുമായുള്ള അടുപ്പം കൂട്ടി എന്നു തന്നെ പറയാം. ദേശീയ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനമായിരുന്നു കേരള ടീമിന്റേത്. ഒരു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടാൻ കഴിഞ്ഞു. സ്വർണമെഡൽ എനിക്കായിരുന്നു. വനിതകൾക്കുള്ളആദ്യ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് എന്റെ ആത്മവിശ്വാസം കൂട്ടി. എന്റെ മേഖല ഇതുതന്നെയാണെന്ന് ഉറപ്പിച്ചത് അന്നാണ്. രണ്ടുവർഷത്തിനുള്ളിൽ 2003 ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം ലഭിച്ചു. ബോക്സിംഗ് കായിക ഇനമാക്കിയശേഷമുള്ള ആദ്യത്തെചാമ്പ്യൻഷിപ്പ് 2006 ൽ യു.എസിലായിരുന്നു.
അന്ന് ഇന്ത്യൻ സംഘത്തിന് വിസ ശരിയാകാൻ കുറച്ചു ബുദ്ധിമുട്ടുകളുണ്ടായി. യാത്രയ്ക്കുശേഷം ഒന്ന് വിശ്രമിക്കാൻ പോലും സമയം കിട്ടാതെ നേരെ മത്സരവേദിയിലേക്ക് എത്തേണ്ടി വന്നു. കാനഡയായിരുന്നു ഒന്നാമതെത്തിയത്. രണ്ടുപോയിന്റ് വ്യത്യാസത്തിലായിരുന്നു അന്ന് വിജയം അകലെയായത്. എങ്കിലും ആ മത്സരവേദി വലിയ കരുത്ത് തന്നു. അടുത്ത ചാമ്പ്യൻഷിപ്പ് ഡൽഹിയിലായിരുന്നു. സെമിയിൽ ഹംഗറിയുടെ അനിറ്റ ഡിക്കോസ്റ്റയായിരുന്നു എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാവായ അനിറ്റയെ തോൽപ്പിച്ചാണ് ഞാൻ ഫൈനലിലെത്തിയത്. ഫൈനലിൽ ചൈനയുടെ ജിൻസിലിയായിരുന്നു എതിരാളി. 30-9 ലീഡിൽ ഞാൻ ജയിച്ചു. 2007ൽ കേരളത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ജി.വി. രാജ പുരസ്കാരം ലഭിച്ചു. 20 തവണ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞു. മൂന്നുതവണ ലോക വനിതാബോക്സിംഗ് ചാമ്പ്യൻഷിപ്പിലും മൂന്നുതവണ ഏഷ്യൻ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. തുടർച്ചയായി ഒമ്പതുവർഷങ്ങളിൽ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യനായിരുന്നു. 2005 ൽ ജംഷഡ്പൂരിൽ നടന്ന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിലെ മികച്ച ബോക്സിംഗ് താരമായി എന്നെ തിരഞ്ഞെടുത്തിരുന്നു.
മനസിലുണ്ട് ബോക്സിംഗ് അക്കാഡമി
സ്പോർട്സുമായി ഒരു ബന്ധവുമില്ലാത്ത വീട്ടിൽ നിന്നായിരുന്നു എന്റെ യാത്ര തുടങ്ങിയത്. എന്നിട്ടും എന്റെ ഇഷ്ടത്തോടൊപ്പം നിൽക്കുകയാണ് അവർ ചെയ്തത്. ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയതിൽ ബോക്സിംഗിന് പ്രധാന പങ്കുണ്ടെന്ന് പറയാം. ബോക്സിംഗ് നമുക്ക് നൽകുന്ന ആത്മവിശ്വാസമുണ്ട്, സ്വയം പ്രതിരോധമെന്ന ആ വിശ്വാസം ഏതുസാഹചര്യത്തിലും നമുക്ക് നിലനിൽക്കാൻ കഴിയുമെന്ന ഉറപ്പാണ് പകർന്നു തരുന്നത്. വനിതാ ബോക്സിംഗിന്റെ തുടക്കകാലം വച്ചു നോക്കുമ്പോൾ ഇന്ന് കുറേ പെൺകുട്ടികൾ മുന്നോട്ടുവരുന്നുണ്ട്. 2004 ൽ കേരളം ദേശീയ ചാമ്പ്യൻമാരായിരുന്നു. ഇന്നിപ്പോൾ കേരളത്തിൽ പതിനേഴ് അന്തർദേശീയ താരങ്ങളുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാൻ കഴിയുന്ന കാര്യമാണത്. ഭാവിയിൽ ബോക്സിംഗ് അക്കാഡമി തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. എന്റെ അനുഭവങ്ങളും പരിചയവും ഉപയോഗിച്ച് കേരളത്തിന് വേണ്ടി നേട്ടങ്ങൾ കൊണ്ടുവരണമെന്നാണ് മനസിലുള്ളത്. സംസ്ഥാന സർക്കാർ കൈകോർക്കുകയാണെങ്കിൽ ഏറെ നേട്ടങ്ങളുണ്ടാക്കാം.
ജീവിതം പറഞ്ഞു തന്നത്
നമുക്ക് ഒരു അവസരം ലഭിക്കുമ്പോൾ മുന്നോട്ടു പോകാനായി പരമാവധി കഠിനാദ്ധ്വാനം ചെയ്യണം. മനസിൽ സൂക്ഷിക്കുന്ന ആഗ്രഹങ്ങൾക്ക് വേണ്ടി ജീവിക്കുമ്പോൾ, സ്വയം സമർപ്പിക്കുമ്പോൾ തീർച്ചയായും അത് സഫലമാകും. വളരെ പരിമിതമായ ഒരു സാഹചര്യത്തിൽ ജനിച്ചു വളർന്ന എനിക്ക് മൂന്നുകോടി ജനങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്രപതിയിൽ നിന്നും കായികരംഗത്തെ പരമോന്നത ബഹുമതിയായ ധ്യാൻചന്ദ് പുരസ്കാരം ഏറ്റുവാങ്ങാൻ അവസരമുണ്ടായത് ഉറച്ച ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയതു കൊണ്ടാണ്. എന്റെ വീട്ടുകാർക്കും കൂടെ നിന്നവർക്കും എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ഒക്കെ സമർപ്പിക്കുകയാണ് ഈ നേട്ടം.നന്നേ ചെറുപ്പത്തിലേ വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് മാറേണ്ടി വന്നയാളാണ് ഞാൻ. വീട്ടുകാരുടെ കൂടെ വളരെ കുറഞ്ഞ കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അംഗീകരിക്കപ്പെടുമ്പോൾ എന്നെ പിന്തുണച്ചവരും അംഗീകരിക്കപ്പെടുകയാണ്. അച്ഛൻ എം.വി. ഗോവിന്ദൻ നമ്പ്യാർ, അമ്മ കെ.സി. രോഹിണി, സഹോദരങ്ങളായ രാജീവൻ, രാജേഷ് എന്നിവർ ഇന്നും എനിക്ക് എല്ലാവിധ പിന്തുണയും തരുന്നു. സ്റ്റേറ്റ് ക്രൈം റെക്കാർഡ്സ് ബ്യൂറോയിൽ ഡിവൈ.എസ്.പിയാണ് ഭർത്താവ് പി.പി. കരുണാകരൻ. മകൻ കരുൺജിത്ത് നമ്പ്യാർ ഏഴാം ക്ളാസിലും മകൾ കീർത്തനാ നമ്പ്യാർ മൂന്നാം ക്ളാസിലും പഠിക്കുന്നു. ഞാനിപ്പോൾ സെക്രട്ടേറിയറ്റിലെ ധനകാര്യവിഭാഗം അക്കൗണ്ട്സ് ഓഫീസറാണ്. അച്ഛനും അമ്മയും ആഗ്രഹിച്ചതു കൊണ്ടല്ല ഞാൻ ബോക്സറായത്. മക്കൾ എന്താണ് ആഗ്രഹിക്കുന്നത് ആ വഴി ഞങ്ങൾ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |