കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക വഴിത്തിരിവ്. ക്രൈം ബ്രാഞ്ചിന് മുമ്പാകെ പുതിയ സാക്ഷി മൊഴി നൽകാൻ എത്തി. ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ചേർത്തല സ്വദേശിയാണ് ദിലീപിനെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും സംഘത്തെയും രണ്ടാംദിവസവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദിലീപിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയിരിക്കുകയാണ്. ഇദ്ദേഹത്തെ ദിലീപിനും സഹോദരൻ അനൂപിനുമൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. അടുത്തിടെ നിർമ്മാണക്കമ്പനിയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിൽ ചില തെളിവുകൾ കണ്ടെത്തിയിരുന്നു. അതിന്റെ കൂടി വിശദാംശങ്ങൾ ചോദിച്ചറിയാനാണ് മാനേജറെയും വിളിച്ചുവരുത്തിയത്.
സംവിധായകൻ റാഫിയും കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ദിലീപിനെ നായകനാക്കിയുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ചിത്രത്തിന് തിരക്കഥയെഴുതാൻ നിശ്ചയിച്ചിരുന്നത് റാഫി ആയിരുന്നു. ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് റാഫിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അമ്മയും രംഗത്തെത്തി. സുനി അധികം വൈകാതെ തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും ദിലീപിന്റെ വാക്കിൽ മകൻ പെട്ടുപോയതാണെന്നും അവർ പറഞ്ഞു. ജയിലിൽ പോയി സുനിയെ കണ്ടുമടങ്ങിയ ശേഷമായിരുന്നു അമ്മ ശോഭനയുടെ പ്രതികരണം. ആലുവ മജിസട്രേറ്റ് കോടതിക്ക് മുമ്പാകെ ഇന്ന് ഇവർ രഹസ്യമൊഴി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |