രണ്ട് കാറുകളും സി.സി.ടി.വി കാമറകളും തകർത്തു മൂന്നുപേർ അറസ്റ്റിൽ
പാറശാല: ധനുവച്ചപുരത്ത് മദ്യപിച്ചെത്തിയ ഒരു സംഘം വിദ്യാർത്ഥികൾ മൂന്നുകാറുകളും സി.സി ടിവി കാമറകളും തകർക്കുകയും എ.ബി.വി.പിയുടെ കൊടിമരത്തിലെ കൊടികൾ കത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികളായ വെള്ളറട സ്വദേശി അഖിൽ (19), എള്ളുവിള സ്വദേശി അഭിൻ (20), പാറശാല കോഴിവിള സ്വദേശി സൽമാൻ (21) എന്നിവരെ പാറശാല പൊലീസ് അറസ്റ്റുചെയ്തു. കേസിലെ മറ്റൊരു പ്രതിയും പാപ്പനംകോട് സ്വദേശിയുമായ ഗൗതമിനായി (21) പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.
26ന് രാത്രിയായിരുന്നു ആക്രമണം. ധനുവച്ചപുരം ഗവ. ബോയ്സ് ഹൈസ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി കാമറകളും വി.ടി.എം എൻ.എസ്.എസ് കോളേജിന് മുന്നിൽ എ.ബി.വി.പി സ്ഥാപിച്ചിരുന്ന കൊടിമരവുമാണ് തകർത്തത്. അക്രമത്തിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് എ.ബി.വി.പി ആരോപിച്ചു.
സംഭവത്തെക്കുറിച്ച് പാറശാല പൊലീസ് പറയുന്നത്: പെട്രോൾ നിറച്ച കുപ്പികളുമായി മദ്യലഹരിയിലെത്തിയ പ്രതികൾ ആദ്യം വി.ടി.എം എൻ.എസ്.എസ് കോളേജിന് മുന്നിലെ എ.ബി.വി.പിയുടെ കൊടിമരത്തിലെ കൊടികൾ കത്തിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. കോളേജിന് സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ, ധനുവച്ചപുരം റെയിൽവേ സ്റ്റേഷന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഡ്രൈവിംഗ് സ്കൂളിന്റെ കാർ എന്നിവ തകർത്ത ശേഷം വിദ്യാർത്ഥികൾ ചെമ്പറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിലെത്തി കൊടികളും ഫ്ളക്സ് ബോർഡുകളും അടിച്ചുതകർത്തു. ഇതിനുശേഷം ധനുവച്ചപുരം ബോയ്സ് ഹൈസ്കൂളിന് മുന്നിലെത്തിയ സംഘം സി.സി ടിവി കാമറകൾ തകർക്കുകയായിരുന്നു. ഐ.എച്ച്.ആർ.ഡി കോളേജിലെത്തി വിശ്രമിക്കുന്നതിനിടെ നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പാറശാല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടുതൽ സംഘർഷം ഒഴിവാക്കുന്നതിനായി പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരന് പരാതിയില്ലെന്ന് ഉടമ പൊലീസിനെ അറിയിച്ചു. ധനുവച്ചപുരത്ത് എ.ബി.വി.പി - എസ്.എഫ്.ഐ സംഘർഷം പതിവാണ്.
ഫോട്ടോ: പ്രതികൾ അടിച്ച് തകർത്ത കാർ
ഫോട്ടോ: വി.ടി.എം എൻ.എസ്.എസ് കോളേജിന് മുന്നിൽ എ.ബി.വി.പി പ്രവർത്തകർ
സ്ഥാപിച്ചിരുന്ന കൊടിമരത്തിലെ കൊടികൾ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |