പത്തനംതിട്ട : എരുമേലി ചെറുവള്ളിയിലെ ശബരിമല വിമാനത്താവളത്തിന് സംസ്ഥാന ബഡ്ജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയതോടെ പദ്ധതിയുടെ പ്രതീക്ഷകൾ വിടരുന്നു. സാദ്ധ്യതാ പഠനത്തിനും വിശദപദ്ധതി രേഖയ്ക്കുമാണ് പണം വകയിരുത്തിയത്. പദ്ധതി പ്രദേശത്തിന്റെ ഉടമസ്ഥാവകാശ തർക്കം കോടതിയിലാണെങ്കിലും പാരിസ്ഥിതികാഘാത പഠനവും മറ്റു നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിന്റെ സൂചനയാണിത്.
കേന്ദ്രസർക്കാരിന്റെ ചില ചോദ്യങ്ങൾക്ക് വ്യക്തതവരുത്തി വിശദമായ റിപ്പോർട്ട് ഉടനെ സമർപ്പിക്കും. റൺവേയുടെ നീളമാണ് ഇതിൽ പ്രധാനം. സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രാഥമിക രേഖയിൽ റൺവേയുടെ നീളം 2.7 കിലോമീറ്റായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന് റൺവേയുടെ കുറഞ്ഞ നീളം 3.2 കിലോമീറ്ററാണ്. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലേതു പോലെ 3.4 കിലോമീറ്റർ റൺവേ വേണ്ടിവരും. ഇതിനായി വീണ്ടും സർവേ നടത്തി റൺവേയുടെ ദിശയിൽ മാറ്റം നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ ദിശകളിൽ മൂന്ന് റൺവേകളാണ് ഉദ്ദേശിക്കുന്നത്.
റൺവേയിലെ മാറ്റവും പാരിസ്ഥിതികാഘാത പഠന റിപ്പോർട്ടും വൈകാതെ കേന്ദ്രസർക്കാരിന് സമർപ്പിക്കും.
അമേരിക്കയിലെ ലൂയിസ് ബർജറാണ് കൺസൾട്ടന്റ്. സംസ്ഥാന സർക്കാരിന് വേണ്ടി കെ.എസ്.എെ.ഡി.സിയാണ് കൺസൾട്ടൻസിയെ നിയമിച്ചത്. സാങ്കേതിക, സാമ്പത്തിക പഠനം കൂടി നടത്താൻ ആഗസ്റ്റ് വരെ കമ്പനിക്ക് കലാവധി നീട്ടി നൽകിയിട്ടുണ്ട്.
'' റൺവേയുടെ പുതിയ സർവേ പൂർത്തിയായി. കേന്ദ്രം ചോദിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ചെറുവള്ളിയിലേത് അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും.
വി. തുളസീദാസ്,
സ്പെഷ്യൽ ഒാഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |