വിജയവാഡ: അടുത്ത തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയെ തറപറ്റിക്കാൻ തെലുങ്ക് ദേശം പാർട്ടിയെ ബിജെപിയുമായി യോജിപ്പിക്കാനുളള ശ്രമം ആരംഭിച്ചു. ജനസേന പാർട്ടി അദ്ധ്യക്ഷനും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാണാണ് ഈ ശ്രമം നടത്തുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് അന്ധ്രാ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.
വെളളിയാഴ്‌ച നടന്ന ഒരു പൊതുയോഗത്തിൽ പവൻ കല്യാൺ തന്റെ ലക്ഷ്യം വ്യക്തമാക്കി. ഭരണകക്ഷിയായ വൈഎസ്‌ആർ കോൺഗ്രസ് പവനിന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ പവൻ കല്യാണിന്റെ പ്രസ്‌താവനയിൽ ആന്ധ്രയിലെ ബിജെപി നേതാക്കളാരും ഇതുവരെ പ്രതികരിച്ചില്ല. നിലവിൽ എൻഡിഎയിലെ ഘടകകക്ഷിയാണ് പവൻ കല്യാണിന്റെ ജനസേന പാർട്ടി.
2014ലാണ് ബിജെപിയുമായുളള സഹകരണം തെലുങ്ക് ദേശം പാർട്ടിയും അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവും അവസാനിപ്പിച്ചത്. 2019 തിരഞ്ഞെടുപ്പ് സമയത്ത് അത് വളരെ രൂക്ഷമായ ഏറ്റുമുട്ടൽ ഘട്ടംവരെയെത്തി. അതിനുശേഷം കോൺഗ്രസുമായി സഹകരിച്ച ചന്ദ്രബാബു നായിഡു ദേശീയ രാഷ്‌ട്രീയത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി വേദി പങ്കിട്ടിട്ടുമുണ്ട്.
വിവിധ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തോൽവിയ്‌ക്ക് വേണ്ടി ചന്ദ്രബാബു നായിഡു പ്രവർത്തിച്ചിരുന്നു. കർണാടക തിരഞ്ഞെടുപ്പിലും ബിജെപിയ്‌ക്കെതിരെ ടിഡിപി പ്രചാരണം നടത്തി. അതിനാൽതന്നെ ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കൾക്ക് ടിഡിപിയുമായി ഒരു ബന്ധത്തിന് താൽപര്യമില്ല. എന്നാൽ ടിഡിപി നേതാക്കൾ പഴയ ബന്ധം പുന:സ്ഥാപിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ട്. വൈഎസ്‌ആർ കോൺഗ്രസിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ചന്ദ്രബാബു നായിഡുവിനും താൽപര്യമുണ്ട്. ഇതിനായി ബിജെപി നേതൃത്വവുമായി വിട്ടുവീഴ്‌ചയ്‌ക്ക് നായിഡു തയ്യാറാണ്. തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റും പുതുമുഖങ്ങൾക്ക് നൽകാൻ തീരുമാനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് ടിഡിപി ഇപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |