ന്യൂഡൽഹി: സഹോദരിയെ കാണാനുള്ള യാത്രയ്ക്കിടെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. ഡൽഹി രാജധാനി പാൽക്കിൽ താമസിക്കുന്ന വിപിൻ കുമാർ (35) ആണ് രക്ഷാബന്ധൻ ദിനത്തിൽ ലോനിയിലുള്ള സഹോദരിയെ കാണാനുള്ള യാത്രയ്ക്കിടെ മരിച്ചത്. ഗ്ളാസ് പൊടിയും ലോഹപ്പൊടിയും ചേർത്ത് പശയിൽ മുക്കി നിർമ്മിക്കുന്ന ചൈനീസ് മാഞ്ജ എന്നറിയപ്പെടുന്ന നിരോധിത ചരട് കുടുങ്ങി പരിക്കേറ്റാണ് മരണം. ഭാര്യയും ഒപ്പമുണ്ടായിരുന്നു. 2016-ൽ ഇത്തരം ചരടിന് ഡൽഹിയിൽനിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡൽഹിയിൽ ഈ മാസം ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ അപകടമരണമാണിത്. അപകടം നടന്നയുടനെ സമീപത്തുള്ള ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. ചൈനീസ് മാഞ്ജയുടെ വിപണനം നിരോധിച്ചുള്ള നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ ഉത്തരവിൻമേലുള്ള നടപടികൾ അറിയിക്കണമെന്ന് ആഗസ്റ്റ് ആദ്യം ഡൽഹി ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തിലുള്ള ചരടിന്റെ വില്‍പന, വാങ്ങൽ, സംഭരണം, പട്ടം പറത്തൽ എന്നിവ പൂർണ്ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം നൂലിന്റെ ഉപയോഗം പക്ഷികൾക്കും മനുഷ്യർക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ ചൈനീസ് മാഞ്ജ കുടുങ്ങി മരിക്കാനിടയായതിനെ തുടർന്നാണ് ഡൽഹി സർക്കാർ 2016-ൽ ഇത് നിരോധിച്ചത്. കാറിൽ സഞ്ചരിക്കവെയായിരുന്നു കുട്ടികൾക്ക് അപകടമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |