തൃശൂർ : ഹിറ്റ്‌ലറുടെ ആശയമാണ് ആർ.എസ്.എസ് കൊണ്ടുനടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പറഞ്ഞു. അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനാചരണവും റെഡ് വളണ്ടിയർ മാർച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഷ ഭാരത സംസ്‌കാരമാണ് തങ്ങളുടെ ആശയമെന്നാണ് ആർ.എസ്.എസിന്റെ അവകാശ വാദം. പക്ഷേ ജനങ്ങളിൽ ഒരു വിഭാഗത്തെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി ചിത്രീകരിക്കുന്ന ഭാഗം നമ്മുടെ വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇല്ല. ഈ ആശയം കിട്ടിയത് ഹിറ്റ്ലറിൽ നിന്നാണ്. ഹിറ്റ്ലർ ജർമ്മനിയിലെ ആഭ്യന്തര ശത്രുക്കളായി കണ്ടത് മാർക്സിസ്റ്റുകാരെയും ന്യൂനപക്ഷങ്ങളായ യഹൂദന്മാരെയുമായിരുന്നു. അതുപോലെ, ഇവിടെ ഗോൾവാൾക്കറും ആഭ്യന്തര ശത്രുക്കളെ എഴുതി വച്ചു. ആർ.എസ്.എസിന്റെ സംഘടനാ രൂപവും അങ്ങനെ തന്നെ. രൂപീകരണ ശേഷം അവർ മുസോളിനിയെ പോയി കണ്ടു. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ പരിശീലനമാണ് ആർ.എസ്.എസ് നൽകുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഭരണത്തിലിരിക്കുന്നത്. അവർ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച സവർക്കർ ഉൾപ്പെടെയുള്ള നേതാക്കളെ ഉയർത്തിക്കാട്ടുന്നു. .
ആർ.എസ്.എസ് ആശയത്തെ സ്വാംശീകരിക്കാൻ കോൺഗ്രസ് മനസും തയ്യാറായി എന്നതിന് ഉദാഹരണമാണ് ഭാരത് ജോഡോ യാത്രയിലെ സവർക്കറുടെ സ്ഥാനം. ബി.ജെ.പിയുടെ വർഗീയ നിലപാടിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിന് സാധിക്കില്ല. കോൺഗ്രസിന്റെ പല നേതാക്കളും ഇപ്പോൾ ബി.ജെ.പിയിലാണ്. സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ബി.ജെ.പിയിൽ പോകുമെന്ന് പറഞ്ഞതാണ്. കേരളത്തിൽ 19 ദിവസത്തെ പദയാത്ര എന്തു കൊണ്ട് ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പ്രവേശിക്കാതെ പോകുന്നു?. കാലങ്ങളായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. സി.പി.എം നേതാക്കൾക്കെതിരെ എല്ലാക്കാലത്തും വ്യക്തിഹത്യയാണ് നടക്കുന്നത്. അഴീക്കോടന്റെ ജീവനെടുത്തതിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനം കണക്കുകൂട്ടിയവർക്ക് തെറ്റുപറ്റി. അപവാദപ്രചരണങ്ങൾക്കും വ്യക്തിഹത്യയ്ക്കും ഏറ്റവും കൂടുതൽ തവണ ഇരയായ നേതാവാണ് അഴീക്കോടൻ. അഴീക്കോടനെ അഴിമതിക്കോടനെന്നു വരെ വിളിച്ചു- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |