SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.21 PM IST

സിൽവർ പാേയിട്ടും ജനം കുരുക്കിൽ ; സർവേ വിജ്ഞാപന ആശങ്ക മാറുന്നില്ല, കേസുകൾ പിൻവലിക്കാതെ സർക്കാർ

krail

തിരുവനന്തപുരം: സിൽവർലൈൻ നാടിനുള്ള സ്വപ്നപദ്ധതിയെന്ന നിലയിൽ പിടിവാശിയോടെ നടപ്പാക്കാൻ പുറപ്പെട്ട സർക്കാർ പിൻമാറുകയാണെന്ന് റവന്യു ഉദ്യോഗസ്ഥരെ പിൻവലിച്ചതിലൂടെ വ്യക്തമായെങ്കിലും കല്ലിടൽ തടഞ്ഞ കുറ്റത്തിന് ജനങ്ങളെ കോടതി കയറ്റുന്നതിൽ പിന്നോട്ടില്ല.

ഭൂമി ഏറ്റെടുക്കലിനു നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനാണ്അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ലാൻഡ് റവന്യു കമ്മിഷണർക്ക് നിർദ്ദേശം നൽകിയത്. അതേസമയം, കല്ലിടൽ തടഞ്ഞ ആയിരത്തിലേറെ പേർക്കെതിരെയുള്ള ക്രിമിനൽ കേസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

പദ്ധതി ഉപേക്ഷിച്ചെന്ന് ഉത്തരവിറക്കാൻ സർക്കാർ തയ്യാറല്ലാത്ത സാഹചര്യത്തിൽ സർവേ നടത്താനായി കല്ലിടാൻ തിരഞ്ഞെടുത്ത 955.13 ഹെക്ടർ സ്വകാര്യ ഭൂമിയുടെ കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്ക മാറുന്നുമില്ല. 197കിലോമീറ്ററിൽ ഏഴായിരത്തോളം മഞ്ഞക്കല്ലുകളാണ് കെ-റെയിൽ സ്ഥാപിച്ചത്.

സർക്കാർ ഇറക്കിയത് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം അല്ലെന്നും മഞ്ഞക്കല്ലിടാനുള്ള സർവേ നടത്താൻ വേണ്ടിമാത്രമുള്ളതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി അധികൃതർ കൈകഴുകുകയാണ്.

ഫലത്തിൽ കേസിന്റെ കുരുക്കും സർവേ വിജ്ഞാപനത്തിന്റെ പേടിയും ജനങ്ങളെ വിട്ടൊഴിയില്ല.

9000പേരുടെ വീടുകളും കടകളും പൊളിക്കണമെന്നും 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നും കണക്കുകൂട്ടിയിരുന്നു.

11ജില്ലകളിലായി 250ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാവുമായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുപോലും സർക്കാർ വഴങ്ങുന്നില്ല.

പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലാവുന്നവർ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവെക്കേണ്ടി വരും. കല്ലൊന്നിന് 5000രൂപ വരെയാണീടാക്കുക. 200പേർക്ക് ഇതുവരെ സമൻസ് ലഭിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 5000മുതൽ 10,000വരെ പിഴയടയ്ക്കാൻ നിരവധി പേർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളും പ്രതികളാണ്. പൊതുമുതൽ നശിപ്പിച്ച കേസുകളിൽ കുറ്റപത്രം നൽകും. അറസ്റ്റ്, റിമാൻഡ് നടപടികളുണ്ടാവില്ല. പിന്നീട് കേസ് പിൻവലിക്കണോയെന്ന് സർക്കാരിന് തീരുമാനിക്കാം. പൊതുമുതൽ നശിപ്പിച്ചതിനെടുത്ത കേസുകൾ പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.

ക്രയവിക്രയം നടത്താം

നിർമ്മാണം ഉറപ്പില്ല


# ഭൂമിയേറ്റെടുക്കാൻ റവന്യൂവകുപ്പ് 11(1)വിജ്ഞാപനം പുറപ്പെടുവിച്ചാലേ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിക്കാനാവൂ. അതുണ്ടായിട്ടില്ല.

ഭൂമി വിൽക്കുകയോ ഈട് വച്ച് വായ്പയെടുക്കുകയോ അനന്തരാവകാശികൾക്ക് കൈമാറുകയോ ചെയ്യുന്നതിൽ തടസമില്ലെന്ന് കെ-റെയിൽ വ്യക്തമാക്കി.

# പദ്ധതി ഉപേക്ഷിച്ച് സർക്കാർ ഉത്തരവിറക്കുംവരെ ഭൂമിയിൽ നിർമ്മാണങ്ങൾക്ക്തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകാൻ സാധ്യതയില്ല.

#സർവേ നടത്തിയെന്ന കാരണത്താൽ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകൾക്കും സംഘങ്ങൾക്കും സഹകരണ രജിസ്ട്രാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകൾക്ക് ഇത്തരമൊരു നിർദ്ദേശം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ നിന്ന് ലഭിച്ചിട്ടില്ല.

കൺസൾട്ടൻസിക്ക് കൊടുത്തു 20കോടി

കൺസൾട്ടൻസി ഫീസ്....................... 20.83കോടി

ഭൂമിയേറ്റെടുക്കൽ ഓഫീസ്.................20.5കോടി

ഇവയടക്കം മേയ് വരെ ചെലവ്........48.23കോടി

കെ-റെയിൽ തുടരും

റെയിൽവേയുമായി ബന്ധപ്പെട്ട് മറ്റു പദ്ധതികൾ ഉള്ളതിനാൽ കെ- റെയിൽ ഓഫീസ് തുടരും. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം, ശബരി പാത, തലശേരി- മൈസൂർ പാത തുടങ്ങിയവയുടെ ഡി.പി.ആർ തയ്യാറാക്കൽ ചുമതലുണ്ട്.

`കെ-റെയിലിൽ നിന്ന് പിൻമാറാൻ സർക്കാരോ ഇടതുപക്ഷ മുന്നണിയോ തീരുമാനിച്ചിട്ടില്ല.'

- കെ.രാജൻ,

റവന്യൂ മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.