തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടിക്രമങ്ങൾ ഡിസംബറിൽ തുടങ്ങും. എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ വീണാജോർജ്ജ്, ഡോ. ആർ ബിന്ദു, അഹമ്മദ് ദേവർകോവിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഔദ്യോഗിക അറിയിപ്പ് നൽകി ദുരിതബാധിതരിൽ നിന്നും ലഭിക്കുന്ന അപേക്ഷകളിൽ വിശദമായ പരിശോധനയ്‌ക്ക് ശേഷം 2023 ഫെബ്രുവരിയോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗത്തിൽ ധാരണയായി.
ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിലേയ്‌ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന അഡീഷണൽ ബ്ളോക്കിന്റെ പ്രവർത്തനം മാർച്ച് മാസത്തോടെ പൂർത്തീകരിക്കും. കാത്ത് ലാബ് ഉടൻ പ്രവർത്തനം തുടങ്ങും. മൂളിയാർ റീഹാബിലിറ്റേഷൻ വില്ലേജ് ആദ്യഘട്ട പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കും. ദുരിതബാധിതർക്കായി നിർമ്മിച്ച വീടുകളിൽ രണ്ടു മാസത്തിനകം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും. മന്ത്രിമാർക്ക് പുറമേ വകുപ്പ് സെക്രട്ടറിമാർ, കാസർകോഡ് ജില്ലാ കളക്ടർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |