കത്തിക്കാളുന്ന വയറുമായി തെരുവിൽ അലഞ്ഞുതിരിഞ്ഞ നാളുകളിൽ കണ്ടതും കേട്ടതും
അനുഭവിച്ചതും സിനിമയാക്കുകയാണ് ഹരിപ്പാട് സ്വദേശി അരുൺരാജ്
അരുൺ രാജ്
കത്തിക്കാളുന്ന വയറുമായി തെരുവിൽ അലഞ്ഞുതിരിഞ്ഞ നാളുകളിൽ കണ്ടതും കേട്ടതും അനുഭവിച്ചതും സിനിമയാക്കുകയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി അരുൺരാജ്. സിനിമയിലെ 'അരുണോദയ"ത്തിൽ മലയാളത്തിനു ലഭിച്ചത് മൂന്നു സിനിമകൾ.
മുട്ടുവിൻ തുറക്കപ്പെടും, വെൽക്കം ടു പാണ്ടിമല, കുരിശ് എന്നീ സിനിമകൾ ഒന്നിനൊന്നു വ്യത്യസ്തം. നാട്ടിലെയും മറുനാടുകളിലെയും അനുഭവങ്ങൾ പ്രതിഫലിക്കുന്ന ഒരുപാട് കഥകൾ മനസ്സിലുണ്ടെന്നും അരുൺ പറയുന്നു.ചെറുപ്പം മുതൽ കാമറയോടു വല്ലാത്തൊരു കൗതുകമായിരുന്നെങ്കിലും വാങ്ങാനോ തൊടാനോ പോലുമുള്ള ജീവിതസാഹചര്യമായിരുന്നില്ല . കല്യാണവീടുകളിൽ ഫോട്ടോഗ്രാഫർമാരുടെ കൈയിൽ കാമറ അടുത്തുകണ്ടപ്പോൾ ഉറപ്പിച്ചു, ഫോട്ടോഗ്രഫി എന്നെങ്കിലും പഠിക്കും. അച്ഛൻ കിടപ്പായതിനാൽ കൂലിപ്പണിക്കു പോയി വീടു പുലർത്തിയിരുന്ന അമ്മ ഉഷയുടെ കഷ്ടപ്പാടുകൾക്കിടയിലാണ്, ഡിഗ്രിക്കു പഠിക്കുകയായിരുന്ന അരുണിനെ തേടി കോസ്റ്റ് ഗാർഡിൽ നിന്നും നിയമന ഉത്തരവെത്തിയത്. വിശാഖപട്ടണത്ത് പരിശീലനകാലത്താണ് ജീവിതത്തിലെ ഗതിമാറ്റം. കടൽക്കാഴ്ചകൾ കണ്ടു കാമറയോടുള്ള പ്രണയം കൂടിയപ്പോൾ ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. പിന്നെയെന്നും ആലോചിച്ചില്ല, സർട്ടിഫിക്കറ്റ് പോലും വാങ്ങാതെ മുങ്ങി.
ജീവിതം പഠിച്ചത് തെരുവിൽ
പ്രതീക്ഷയോടെയിരുന്ന വീട്ടുകാർക്കു മുന്നിൽ വെറുംകൈയോടെ ചെന്നപ്പോൾ നാട്ടുകാരുൾപ്പെടെ വെറുപ്പോടെ മുഖം തിരിച്ചു. അവഗണന അസഹ്യമായപ്പോൾ നാടുവിട്ടു. അറിയാത്ത നാടുകളിൽ മാസങ്ങൾ കടന്നുപോകുന്നതിനിടെ ജോലിക്കു പലരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വിശപ്പാണു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു തിരിച്ചറിഞ്ഞു. മുഷിഞ്ഞുനാറുന്ന വേഷമിട്ട് ഭക്ഷണത്തിനു കൈനീട്ടുന്നവനെ അറപ്പോടെ പലരും അകറ്റിയപ്പോൾ ചിലർ ചില്ലറത്തുട്ടുകൾ നൽകി. പുതിയ ഭാഷകൾ, ഭാവപ്പകർച്ചകൾ, മുഖംമൂടികൾ എന്നിങ്ങനെ തെരുവോരങ്ങളിൽ നിന്ന് ഒരുപാട് തിരിച്ചറിവുകൾ ലഭിച്ചു.
നിരാശ കൂടിയപ്പോഴും മരിക്കാൻ മനസ്സില്ലായിരുന്നു. ജീവിതം പഠിക്കാനും കിട്ടുന്നതിനനുസരിച്ചു ജീവിക്കാനും ഉത്തരേന്ത്യൻ നഗരങ്ങളേക്കാൾ ഒട്ടും പിന്നിലല്ല കൊച്ചിയെന്ന് ഒരു സുഹൃത്തിന്റെ ഉപദേശമനുസരിച്ച് നാട്ടിലേക്കു മടങ്ങിയെങ്കിലും എത്തിയത് കൂത്താട്ടുകുളത്ത് പരിചയക്കാരന്റെ തട്ടുകടയിൽ. പാത്രം കഴുകിയും ഭക്ഷണം വിളമ്പിയും ദിവസങ്ങൾ നീങ്ങുന്നതിനിടെ പത്രങ്ങളിലെ പരസ്യം കണ്ട് പല സിനിമാ പ്രവർത്തകർക്കും കത്തയച്ചെങ്കിലും മറുപടിലഭിച്ചില്ല. ഒടുവിൽ, മാസങ്ങളോളം ജോലിചെയ്തു കിട്ടിയ പണവുമായി എറണാകുളത്തേക്കു വണ്ടികയറി. ഷൂട്ടിംഗ് സ്ഥലങ്ങളിൽ അവസരം തേടിയെത്തിയെങ്കിലും ആട്ടിപ്പുറത്താക്കുകയോ പരിഹസിക്കുകയോ ചെയ്തതല്ലാതെ ഒരു നല്ലവാക്കുപോലും ആരും പറഞ്ഞില്ല. റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയും പട്ടിണികിടന്നും കഴിയുന്നതിനിടെ ക്ഷേത്രത്തിലെ മാലിന്യത്തൊട്ടിയിൽ നിന്നു പോലും ഭക്ഷണം കണ്ടെത്തി. ആന കഴിച്ചു ബാക്കിവന്ന ചോറും അവിലും മലരുമെല്ലാം ആർത്തിയോടെ വാരിത്തിന്നു. നിവൃത്തിയില്ലാതെ പാലാരിവട്ടത്തെ ഒരു ഹോട്ടലിലെത്തി തട്ടുകടയിലെ പരിചയം പറഞ്ഞ് പാത്രം കഴുകുന്ന പണി സംഘടിപ്പിച്ചു. ജോലി വെടിപ്പായി ചെയ്തപ്പോൾ വൈകാതെ സപ്ലയറായി സ്ഥാനക്കയറ്റംകിട്ടി. വിശ്വസ്തനായതോടെ, ഉടമയില്ലാത്ത ദിവസങ്ങളിൽ കടയുടെ പൂർണചുമതലയും.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയിരുന്ന സിനിമാ പ്രവർത്തകരായ വിനോദ് പറവൂർ, ദിനു സത്യൻ എന്നിവരെയും എന്തെങ്കിലും അവസരം കൊടുക്കണമെന്ന് അവരോടു പറയുമായിരുന്ന ഹോട്ടലുടമയെയും മറക്കാനാവില്ല. അവരുടെ നിർദേശമനുസരിച്ച്, ജോലി കഴിഞ്ഞുള്ള സമയത്ത് ഫോട്ടോഗ്രഫി പഠിക്കാൻ പോയി.
കാമറ കൈയിലെടുത്തപ്പോൾ മനസ്സിൽ ഒളിച്ചിരുന്ന കഥാപാത്രങ്ങൾ സംസാരിച്ചു തുടങ്ങുകയും സ്വപ്നങ്ങളിലൂടെ അഭ്രപാളികളിലെ സൗന്ദര്യവർണങ്ങൾ കാട്ടിത്തരികയും ചെയ്തു.
ആദ്യമേ വന്നു,പുരസ്കാരം
സ്വപ്നസഞ്ചാരി, മെമ്മറി ഒഫ് മർഡർ എന്നീ ഹ്രസ്വചിത്രങ്ങളൊരുക്കി തുടക്കമിട്ട അരുണിനെ ആദ്യമേ കാത്തിരുന്നത് രാജ്യാന്തര പുരസ്്കാരം. മെമ്മറി ഒഫ് മർഡറിന് 2020ൽ മുംബയ് ഐ.ഐ.എഫ്.എഫിൽ ഉൾപ്പെടെ 9 അവാർഡുകൾ ലഭിച്ചു. തുടർന്ന് മുട്ടുവിൻ തുറക്കപ്പെടും എന്ന ചിത്രം സംവിധാനം ചെയ്തു ബിഗ് സ്ക്രീനിലേക്ക്. ഇതിന്റെ കാമറയും കൈകാര്യം ചെയ്തു. തുടർന്നു കാമറയെടുത്ത വെൽക്കം ടു പാണ്ടിമല ജൂൺ മൂന്നിന് തിയറ്ററുകളിലെത്തി. നെറ്റ്ഫ്ളിക്സിനു വേണ്ടി ചെയ്ത കുരിശിന്റെ കാമറാമാനും സംവിധായകനുമാണ്. ഇതും ആദ്യ ചിത്രവും ഉടൻ പുറത്തിറങ്ങും. കഥയും സന്ദർഭങ്ങളുമെല്ലാം സ്വന്തം.മതങ്ങൾ കുട്ടികളെ ചൂഷണം ചെയ്യുന്നതാണ് കുരിശിന്റെ പ്രമേയം. കുരിശ് എന്നത് സമൂഹ മനഃസാക്ഷിയും ഓരോ വ്യക്തിയുടെയും പ്രതീകവുമാണ്. ലോക്ക് എന്ന കന്നഡ ചിത്രം പൂർത്തിയായി.
ഇനി ആക്ഷൻ കഥ; മമ്മൂട്ടി വരുമോ!
മമ്മൂട്ടിയെ നായകനാക്കിയൊരു ആക് ഷൻ ചിത്രമാണ് ഏറ്റവും വലിയ സ്വപ്നം. വർത്തമാനകാല സംഭവങ്ങൾ കോർത്തിണക്കിയ കഥ പൂർത്തിയായി. ചിത്രം എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. മമ്മൂട്ടിയെ കഥ വായിച്ചു കേൾപ്പിക്കാൻ കാത്തിരിക്കുകയാണ് അരുൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |