
പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും തിരികെപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അടൂരിലും പത്തനംതിട്ടയിലും പൊതുയോഗങ്ങളിൽ പ്രസംഗിച്ച രാഹുൽ ജനമനസ് ഇളക്കിയാണ് കടന്നുപോയത്. സി.പി.എമ്മിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചുകൊണ്ട് രാഹുൽ നടത്തിയ പ്രസംഗങ്ങൾ പക്വമതിയായ രാഷ്ട്രീയ നേതാവിന്റേതു കൂടിയാണ്. പഴയ രാഹുൽ അല്ല ഇപ്പോഴത്തെ രാഹുൽ എന്നതാണ് അദ്ദേഹത്തിനുണ്ടായ മാറ്റം സൂചിപ്പിക്കുന്നത്. കോൺഗ്രസും സി.പി.എമ്മും എത്ര കളിയാക്കിയാലും എത്ര ചെറുതാക്കി കാണിച്ചാലും ഇന്ത്യയെ വ്യക്തമായി പഠിച്ച രാഷ്ട്രീയ നേതാവാണ് ഇപ്പോഴത്തെ രാഹുൽ. ഭാരത് ജോഡോ യാത്രയുമായി രാജ്യത്തുടനീളം സഞ്ചരിച്ചപ്പോൾ ലഭിച്ച അനുഭവം രാഹുലിന്റെ ശരീര ഭാഷയിലും സംസാരത്തിലുമുണ്ട്. അടൂരിലും പത്തനംതിട്ടയിലും എഴുതി വായിക്കാതെയും കേട്ടുപഠിക്കാതെയും സ്വന്തം ശൈലിയിൽ വിഷയങ്ങളെ അപഗ്രഥിച്ച് സംസാരിക്കുന്നതിൽ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
♦ സ്വർണം കട്ടവനാരപ്പ
സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് പത്തനംതിട്ടയിലെ പ്രസംഗത്തിൽ 'സ്വർണം കട്ടവനാരപ്പാ... " എന്നു പാടിയത്.
മതങ്ങളെയും ക്ഷേത്രങ്ങളെയും കുറിച്ച് എപ്പോഴും സംസാരിക്കാറുള്ള മോദി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോൾ സ്വർണക്കൊള്ളയെപ്പറ്റി മിണ്ടിയില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത് കേരളത്തിലെ സമകാലിക തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ അദ്ദേഹം ജാഗ്രതയോടെ നിരീക്ഷിക്കുന്നുവെന്നതിന്റെ സൂചനയാണ്.
സ്വർണക്കൊള്ളയിൽ ബി.ജെ.പിയും എൽ.ഡി.എഫും ഒരു പക്ഷമാണ്. എൽ.ഡി.എഫിന്റെ താൽപ്പര്യം സംരക്ഷിക്കാനാണ് കൊള്ളയെപ്പറ്റി മോദി മിണ്ടാതിരുന്നത്. യു.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ സ്വർണക്കൊള്ള നടത്തിയവരെ ശിക്ഷിക്കുമെന്ന രാഹുൽ ഗാന്ധിയു
ടെ വാക്കുകൾ പ്രവർത്തകർ കയ്യടികളോടെയാണ് സ്വീകരിച്ചത്.
കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിൽ വരണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് രാഹുൽ പറഞ്ഞത് ദേശീയ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ്. ദേശീയ തലത്തിൽ ബി.ജെ.പിക്കു വെല്ലുവിളി കോൺഗ്രസാണ്. കോൺഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി ലക്ഷ്യം. പക്ഷെ, കോൺഗ്രസിന്റെ ഇപ്പോഴത്തെ ശക്തികേന്ദ്രങ്ങൾ ദക്ഷിണേന്ത്യയാണ്. കർണാടകയിൽ കോൺഗ്രസാണ് ഭരണം നടത്തുന്നത്. കേരളത്തിൽ കോൺഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുന്നു. ഇൗ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വന്നാൽ ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ ശക്തി വർദ്ധിക്കും. കേരളത്തിൽ സി.പി.എം - ബി.ജെ.പി ഡീൽ എന്ന സംസ്ഥാന നേതാക്കളുടെ ആരോപണം രാഹുൽ ഗാന്ധിയും ഏറ്റുപിടിച്ചിരിക്കുയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിക്കെതിരെ സംസാരിക്കുന്നില്ല. എൽ.ഡി.എഫ്, ബി.ജെ.പിക്ക് കീഴടങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ അദൃശ്യകരങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. മോദിയെ അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് നിയന്ത്രിക്കുന്നതുപോലെ, പിണറായിയെ മോദി നിയന്ത്രിക്കുകയാണ്. ഇടതുപക്ഷം ബി.ജെ.പിയെ പോലെ പ്രവർത്തിക്കുന്നു. കുത്തകവൽക്കരണത്തിന്റെ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റേത്. കേരളത്തിലെ റബർ കർഷകരെ ഇടതു സർക്കാർ സഹായിച്ചില്ല. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ റബർ കർഷകർക്ക് ആശ്വാസമാകുന്ന നടപടിയുണ്ടാകും. മോദിയും പിണറായിയും ചേർന്ന് അദാനിയെ സഹായിക്കുകയാണ്. അവർ കേരളത്തിലെ ജനങ്ങൾക്ക് തൊഴിൽ നൽകുന്നില്ല. യുവാക്കളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. താൻ പിടിച്ചിരിക്കുന്ന മൈക്ക് പോലും ചൈനീസ് കമ്പനിയുടേതാണ് എന്നിങ്ങനെ സംസ്ഥാന ഭരണത്തിനും സി.പി.എമ്മിനുമെതിരെ അതിരൂക്ഷമായ ആക്രമണമാണ് രാഹുൽ നടത്തിയത്.
♦ ബേബിയുടെ മുന്നറിയിപ്പ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽ സി.പി.എമ്മിനെതിരെ ആക്രമണം നടത്തിയിരുന്നു. രാഹുലിന്റെ ആരോപണങ്ങൾ ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി രംഗത്തെത്തിയിരുന്നു. ബി.ജെ.പി - സി.പി.എം ഡീൽ പറഞ്ഞ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വീണ്ടും നുണ ബോംബ് പൊട്ടിച്ചിരിക്കുകയാണെന്ന് എം.എ. ബേബി ആരോപിച്ചു. ദേശീയ തലത്തിൽ ഇന്ത്യാസഖ്യം നിലനിൽക്കുമ്പോൾ ബി.ജെ.പിക്ക് ഗുണകരമാകുന്ന വാക്കുകൾ പറഞ്ഞുകൂടെന്ന് രാഹുലിന് അറിയാത്തതല്ല. ത്രിപുരയിൽ ബി.ജെ.പി ഭരണം വരാൻ കാരണം കോൺഗ്രസാണ്. അരുണാചലിലും ഇത് സംഭവിച്ചെന്ന് ബേബി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രസക്തിയെപ്പറ്റി പറയേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. സഖ്യത്തിലെ കക്ഷികൾ എന്ന നിലയിൽ കേരളത്തിന് പുറത്ത് കോൺഗ്രസും സി.പി.എമ്മും ഒന്നാണെന്നാണ് ബി.ജെ.പി വാദിക്കുന്നത്. കേരളത്തിൽ എന്തിനാണ് ഇവർ പരസ്പരം മത്സരിക്കുന്നതെന്നും ബി.ജെ.പി ചോദിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും പരസ്പര ആരോപണം കടുക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് കേരളത്തിൽ പ്രസക്തിയില്ലെന്ന് സി.പി.എമ്മിനും കോൺഗ്രസിനും അറിയാം. എന്നാൽ, സഖ്യത്തിൽ വിള്ളലുണ്ടാക്കുന്ന വാക്കുകൾ രാഹുൽ ഗാന്ധിയിൽ നിന്ന് വന്നാൽ അത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടും. ദേശീയ തലത്തിൽ ഇന്ത്യാസഖ്യത്തിനെ രാഹുലിന്റെ പ്രസ്താവന ബാധിക്കുമെന്ന് എം.എ ബേബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷെ, തൽക്കാലം അത് ചെവിക്കൊള്ളാതെ മുന്നോട്ടു പോവുകയാണ് കോൺഗ്രസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |