SignIn
Kerala Kaumudi Online
Tuesday, 31 March 2026 12.28 PM IST

മാലിന്യസംസ്‌കരണ ചട്ടങ്ങൾ ഫലപ്രദമാകട്ടെ

Increase Font Size Decrease Font Size Print Page
a

ശാന്തമായ അന്തരീക്ഷത്തിൽ മനസ്സമാധാനത്തോടെ ജീവിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ആധുനിക കാലത്ത് അതൊരു നടക്കാത്ത സ്വപ്നമാണെന്ന് പറയാം. മാലിന്യങ്ങളുടെ തടവറയിൽ കഴിയാനാണ് ബഹുഭൂരിപക്ഷത്തിന്റെയും വിധി. അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം അങ്ങനെ ജനജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ ഖരമാലിന്യങ്ങളാണ് വലിയ വെല്ലുവിളി ഉയർത്തുന്നത്. ഖരമാലിന്യ സംസ്കരണത്തിലെ അപാകതകളാണ് ഇതിന്റെ കാഠിന്യം കൂട്ടുന്നത്. ഏപ്രിൽ ഒന്നുമുതൽ അതിനൊരു മാറ്റം വരുന്നു എന്നത് ആശ്വാസകരമാണ്.

കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലും ഏപ്രിൽ ഒന്നുമുതൽ മാലിന്യസംസ്കരണ ചട്ടങ്ങൾ മാറും. ഇതുവരെ മൂന്നായി തിരിച്ചിരുന്ന മാലിന്യം ഇനി നാലായി തിരിക്കണം. വലിയ കെട്ടിടങ്ങളുടെ ഉടമകളും വൻകിട മാലിന്യ ഉത്പാദകർ എന്ന വിഭാഗത്തിൽ വരും. ജനപ്രതിനിധികൾക്ക് മാലിന്യ സംസ്കരണത്തിൽ നിയമപരമായ ഉത്തരവാദിത്വം പുതിയ ചട്ടങ്ങൾ ഉറപ്പാക്കുന്നു. മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാൻ രാജ്യത്ത് ഏകീകൃത പോർട്ടലുണ്ടാകും. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, തദ്ദേശ സ്ഥാപനം എന്നീ മൂന്നു തലങ്ങളിൽ ഏകോപന സമിതികളും ഉണ്ടാകും. ചട്ടങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. നിർബന്ധമായും യൂസർ ഫീ നൽകണം. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തും. നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടികൾ നടത്തുമ്പോൾ മൂന്നു പ്രവൃത്തി ദിവസം മുമ്പെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിച്ചിരിക്കണം. മാലിന്യം വേർതിരിച്ച് കൈമാറണം. ജൈവം, അജൈവം, സാനിട്ടറി, പുതിയ ഇനം എന്നിങ്ങനെ മാലിന്യങ്ങളെ നാലായി തരം തിരിച്ചിട്ടുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗമാണ് നാലാമത്തെ ഇനം. ബാറ്ററി, ബൾബുകൾ, സിറിഞ്ച്, സൂചി, പ്രമേഹ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന സ്ട്രിപ്പുകൾ, പെയിന്റ് കാനുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ തുടങ്ങി പല തരത്തിൽ ഹാനികരമായ വസ്തുക്കളാണ് ഈ വിഭാഗത്തിൽ.

വൻകിട മാലിന്യ ഉത്പാദകരെയും പുതിയ ചട്ടങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. 20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ തറവിസ്തീർണമുള്ള കെട്ടിടങ്ങൾ വൻകിട മാലിന്യ ഉത്പാദക വിഭാഗത്തിൽ പെടുന്നു. പ്രതിദിനം 40,000 ലിറ്ററോ അതിൽ കൂടുതലോ ജലം ഉപയോഗിക്കുന്നവരും ഈ വിഭാഗത്തിലാണ്. ഇതുവരെ ദിവസേന 100 കിലോയിലധികം മാലിന്യം ഉണ്ടാക്കുന്നവരായിരുന്നു വൻകിട മാലിന്യ ഉത്പാദകർ. ഈ വിഭാഗക്കാർ മാലിന്യം സ്വന്തമായി സംസ്കരിക്കണം. അല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന ഏജൻസികൾക്ക് കൈമാറണം. മാലിന്യ സംസ്കരണത്തിൽ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുക, തെറ്റായ

റിപ്പോർട്ട് നൽകുക എന്നിവയ്ക്ക് പിഴ ഈടാക്കും.'മാലിന്യമാക്കുന്നവർ നഷ്ടപരിഹാരം നൽകണം" എന്ന വ്യവസ്ഥയനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡും പൊലീസും നിയന്ത്രണ ഏജൻസികളും പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. മാലിന്യ സംസ്കരണത്തിന്റെ മേൽനോട്ടം ജില്ലാ കളക്ടർമാർക്കാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഫോട്ടോ / വീഡിയോ തെളിവിനായി ചിത്രീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.

പിഴയുടെയോ ചട്ടങ്ങളുടെയോ കുറവുകൊണ്ടല്ല മാലിന്യക്കൂനകളും കുന്നുകളും രൂപപ്പെടുന്നത്. സ്വന്തം ശരീര ശുദ്ധി പോലെ പരിസ്ഥിതിയുടെ പരിശുദ്ധിയും പരിപാലിക്കണമെന്ന ബോധം എല്ലാ വിഭാഗക്കാർക്കുമുണ്ടാകണം. ചട്ടങ്ങളും പിഴ ഈടാക്കലും ദുരുപയോഗപ്പെടുത്താനും പാടില്ല. തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മനസുവച്ചാൽ മാലിന്യ സംസ്കരണത്തോട് ജനങ്ങളും സഹകരിക്കാൻ തയ്യാറാകും. പുതിയ ചട്ടങ്ങൾ അതിന് ഉപകരിക്കുന്നതാകട്ടെ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.