
സർവീസ് നടത്തുന്ന രാജ്യത്തെ യാത്രാ വിമാനങ്ങളിൽ അമ്പതു ശതമാനവും തകരാറുള്ളവയാണെന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് വിമാന യാത്രക്കാരിലെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണ്. 2025 ജനുവരി മുതൽ ഈ ഫെബ്രുവരി വരെ പരിശോധന നടത്തിയ 754 വിമാനങ്ങളിൽ 377ലും പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്നാണ് വിമാനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ തുടങ്ങിയത്. തകരാർ ഏറ്റവും കൂടുതൽ ഇൻഡിഗോയ്ക്കാണ്. 405 വിമാനങ്ങളിൽ 148 ലും തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ കാര്യവും മറ്റൊന്നല്ല. എയർ ഇന്ത്യയുടെ 166 വിമാനങ്ങളിൽ 137 ഉം തകരാർ ഉള്ളവയാണ്.
അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് 2025 ജൂലായ് ഒന്നിനും നാലിനും ഇടയിൽ എയർ ഇന്ത്യയിൽ നടത്തിയ ഡി.ജി.സി.എ ഓഡിറ്റിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. അടിയന്തര തകരാറുൾപ്പെടെ നൂറോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. വിമാന സുരക്ഷയ്‌ക്കുള്ള എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റില്ലാത്ത എട്ട് വിമാനങ്ങൾക്ക് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി. സുരക്ഷാ ലംഘനങ്ങൾക്ക് എയർ ഇന്ത്യയ്ക്ക് മാത്രം ഡി.ജി.സി.എ നൽകിയത് ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകളാണ്. യാത്രക്കാരുടെ ജീവൻ വച്ചുള്ള കളിയാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ബോയിംഗ് 787, 777 വിമാനങ്ങളിലെ പൈലറ്റുമാർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നും സമിതി വിലയിരുത്തുന്നു. വൈമാനികർ പരിശീലനം ലഭിക്കാത്തവരായാൽ അപകടം ക്ഷണിച്ചു വരുത്തുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.വ്യോമയാന രംഗത്തെ നിയന്ത്രിക്കുന്ന ഡി.ജി.സി.എയുടെ ശേഷിയെക്കുറിച്ചും കമ്മിറ്റി ആശങ്കപ്പെടുന്നു. ജീവനക്കാരുടെ കുറവ് അതിവേഗം വികസിക്കുന്ന വ്യോമയാന മേഖലയെ ബാധിക്കും. ആവശ്യത്തിന് കാബിൻ ജീവനക്കാരില്ല. 48.3 ശതമാനം തസ്‌തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
അഹമ്മദാബാദ് - ലണ്ടൻ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കൻറുകൾക്കുള്ളിൽ കൂപ്പുകുത്തിയത് എൻജിനിലേക്കുള്ള ഇന്ധന പ്രവാഹം വിഛേദിച്ചതുകൊണ്ടാണെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. മുഖ്യ പൈലറ്റിന്റെയും സഹപൈലറ്റിന്റെയും പിരിമുറുക്കമുള്ള സംഭാഷണം തെളിവായി കോക്ക്പിറ്റ് വോയ്സ് റെക്കാഡറിൽ നിന്ന് അന്ന് ലഭിച്ചിരുന്നു . എന്തിനാണ് കട്ട് ഓഫ് ആക്കിയതെന്ന് ഒരാൾ ചോദിക്കുന്നതും, താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് മറ്റേ പൈലറ്റ് പ്രതികരിച്ചതും സി.വി.ആറിൽ പതിഞ്ഞിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ് ' പൊസിഷനിലേക്ക് മാറിയിരുന്നതിനാൽ രണ്ട് എൻജിനുകളും നിലയ്ക്കുകയായിരുന്നു. 10 സെക്കൻഡിനുള്ളിൽ 'റൺ' പൊസിഷനിലേക്ക് പൈലറ്റുമാർ മാറ്റിയതോടെ ആദ്യ എൻജിൻ പ്രവർത്തന ക്ഷമമായെങ്കിലും പറന്നുയരാനുള്ള ശേഷി രണ്ടാമത്തെ എൻജിന് ആർജ്ജിക്കാനായില്ല. ഇതാണ് 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സംഭവം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് അന്ന് സമർപ്പിച്ച 15 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കിയിരുന്നത്.
എന്നാൽ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് ഒന്നും പഠിച്ചില്ലെന്നാണ് പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.ഇന്നലെയും ഡൽഹി വിമാനത്താവളത്തിൽ ഒരു യാത്രാ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയിരുന്നു. ഈ രീതിയിൽ പോയാൽ ആകാശയാത്ര സുരക്ഷിതമല്ലെന്ന് ചിന്തിക്കേണ്ടിവരും. കാലം പുരോഗമിക്കുമ്പോൾ, സാങ്കേതിക വിദ്യ കുതിക്കുമ്പോൾ വിമാനസഞ്ചാരം ഒരു ഭാഗ്യ പരീക്ഷണം ആയി മാറാതെ നോക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |