
വലിയൊരു പ്രകൃതിദുരന്തത്തിൽനിന്ന് ഗുജറാത്തിന്റെ തീരപ്രദേശങ്ങൾ അധികം ക്ഷതമേല്ക്കാതെ മോചിതമായതിൽ രാജ്യമാകെ ആശ്വസിക്കുകയാണ്. അറബിക്കടലിൽ രൂപംകൊണ്ട് തീവ്രചുഴലിയായി രൂപാന്തരം പ്രാപിച്ച 'ബിപോർജോയ് ' കുറെയേറെ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും സംസ്ഥാന സർക്കാരും ദുരന്തനിവാരണ സേനയും സ്വീകരിച്ച മുൻകരുതലുകൾ ജീവനാശം ഇല്ലാതാക്കുന്നതിൽ വലിയതോതിൽ വിജയിച്ചു. രാജ്യത്ത് രൂക്ഷമായ ചുഴലിക്കൊടുങ്കാറ്റുകളിൽ ഒട്ടേറെ മനുഷ്യജീവനുകൾ പൊലിഞ്ഞിരുന്നു മുൻപ്. കാലാവസ്ഥാ നിരീക്ഷണവും പ്രവചനവും കൂടുതൽ ശാസ്ത്രീയമായതോടെ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിഞ്ഞ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ഇന്ന് സാദ്ധ്യമാണ്.
ബിപോർജോയുടെ പിടിയിൽപ്പെടാതിരിക്കാൻ ഗുജറാത്ത് തീരങ്ങളിൽനിന്ന് ഒന്നരലക്ഷത്തിലധികം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. ജനങ്ങളെ സുരക്ഷിതരാക്കിയെങ്കിലും ചുഴലിക്കാറ്റ് കൊണ്ടുവന്ന ഘോരമഴയിൽ നിന്ന് തീരദേശ ഗ്രാമങ്ങളെ രക്ഷിക്കാനായില്ല. മൂന്നുദിവസത്തെ പേമാരിയിൽ ആയിരക്കണക്കിനു ഗ്രാമങ്ങളാണ് മുങ്ങിപ്പോയത്. കാറ്റിൽ വൈദ്യുതി ബന്ധങ്ങൾ നിലച്ചത് ലക്ഷക്കണക്കിനുപേരെ ബാധിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കുകയും തകർന്ന റോഡുകൾ നേരെയാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കാറ്റിൽ ആയിരക്കണക്കിനു മരങ്ങൾ കടപുഴകിയെന്നാണ് കണക്ക്. അവയൊക്കെ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുക എന്നതും ശ്രമകരമാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പു ലഭിച്ചയുടൻ തന്നെ സംസ്ഥാന ഭരണകൂടം ഇതിനുവേണ്ട തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നതിനാൽ ദുരന്തം കടന്നുപോയ ഉടനെ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങാൻ കഴിഞ്ഞു.
പ്രകൃതിദുരന്തങ്ങൾക്കു മുന്നിൽ പകച്ചുനില്ക്കുകയല്ല, വെല്ലുവിളിയായി കണ്ട് തരണം ചെയ്യുകയാണു വേണ്ടതെന്ന് ഓരോ പ്രകൃതിദുരന്തവും രാജ്യത്തെ ബോദ്ധ്യപ്പെടുത്തുന്നു. രണ്ടുമൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് ഒക്ടോബർ - നവംബർ മാസത്തിൽ ആന്ധ്രാതീരം സ്ഥിരമായി ചുഴലിക്കൊടുങ്കാറ്റുകളുടെ സംഹാര താണ്ഡവത്തിന് ഇരയാകുമായിരുന്നു. ആയിരക്കണക്കിനു തീരദേശവാസികളാണ് അവയിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. ഈ ചുഴലിക്കാറ്റുകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള ഉപായങ്ങൾ പിന്നീട് വിദഗ്ദ്ധർ കണ്ടെത്തി. ദുരന്തമുന്നറിയിപ്പുകൾക്ക് കൂടുതൽ ആധികാരികത കൈവന്നതോടെ തീരപ്രദേശങ്ങളിൽനിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കാനുള്ള ഏർപ്പാടുകളുണ്ടായി. പൊലീസും സൈന്യവും ദുരന്തനിവാരണ സേനയും സംയുക്തമായി രംഗത്തിറങ്ങിയതോടെ അത് എളുപ്പമായി. തീരദേശ ജില്ലകളിൽ ദുരന്തത്തിൽനിന്ന് ആളുകൾക്ക് പെട്ടെന്നു രക്ഷതേടാൻ രക്ഷാകേന്ദ്രങ്ങൾ നിർമ്മിച്ചു. ഇക്കാലത്ത് ചുഴലിക്കാറ്റിൽ ആന്ധ്രാതീരങ്ങളിൽ ആരും വെള്ളപ്പൊക്കത്തിൽപ്പെട്ട് മരണമടയാറില്ല. ദുരന്തനിവാരണ നടപടികളുടെ വിജയമാണത്.
ബിപോർജോയ് വിതച്ച നാശക്കെടുതികളിൽ നിന്ന് ഗുജറാത്ത് മോചിതമാകാൻ സമയമെടുക്കുമെങ്കിലും വലിയ വിപത്തുകൾ ഒഴിഞ്ഞുപോയത് വലിയ ആശ്വാസം തന്നെയാണ്. ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്ന് രാജസ്ഥാനിലേക്കാണ് കടന്നത്. ദുർബലമാകാൻ തുടങ്ങിയതുകാരണം അവിടെ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.
മഴ പെയ്യുകയോ പെയ്യാതിരിക്കുകയോ, കാറ്റ് വീശുകയോ വീശാതിരിക്കുകയോ ചെയ്യാമെന്ന മട്ടിലുള്ള പഴയ പ്രവചനരീതിയുടെ കാലം കഴിഞ്ഞു. ശാസ്ത്രീയാടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളുടെ ബലത്തിൽ തയ്യാറാക്കുന്നവയാണ് ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനങ്ങൾ. വളരെ കൃത്യമായ ഇത്തരം പ്രവചനങ്ങൾ പ്രകൃതിദുരന്തങ്ങൾക്കെതിരെ മുൻകരുതലെടുക്കാൻ മനുഷ്യരാശിയെ പ്രാപ്‌തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |