കൊച്ചി: മൂന്നര വയസുകാരി അങ്കണവാടിയിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി. കേസെടുത്ത കൊച്ചി സിറ്റി പൊലീസ്, പ്രതിയെന്ന് സംശയിക്കുന്ന അങ്കണവാടി ടീച്ചറുടെ ഇരുപതുകാരനായ മകനെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്.
കൊച്ചി നഗരസഭ പരിധിയിലെ അങ്കണവാടിയിൽ നാല് ദിവസം മുമ്പാണ് സംഭവം. ശുചിമുറിയിൽ പോകുമ്പോൾ കുഞ്ഞിന് അസ്വസ്ഥതയുണ്ടാകുന്നതായി കണ്ടപ്പോൾ മാതാപിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. മകളോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് യുവാവ് രഹസ്യഭാഗത്ത് സ്പർശിച്ച വിവരം തുറന്നുപറഞ്ഞത്. ഉടൻ പൊലീസിന് പരാതി നൽകുകയായിരുന്നു. സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും (സി.ഡബ്ല്യു.സി) അറിയിച്ചു.
ടീച്ചറുടെ മകൻ അങ്കണവാടിയിൽ ഇടയ്ക്കിടെ വരാറുണ്ടെന്നും കുട്ടികളെ താലോലിക്കാറുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് പരിശോധനയിൽ വ്യക്തമായി.
പരാതിയുടെ ഗൗരവം തിരിച്ചറിഞ്ഞ് സി.ഡബ്ല്യു.സിയും അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥർ കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് വിവരം ശേഖരിച്ചു.
19848 കേസ്
രാജ്യത്ത് പെൺകുഞ്ഞുങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന കേസുകൾ ഏറുകയാണ്. ഒടുവിൽ പുറത്തുവന്ന ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി -2024) റിപ്പോർട്ട് പ്രകാരം 19848 കുരുന്നുകളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ കൂടി ചേർത്താൽ ഇത് 20435 ആയി ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |