
മൂവാറ്റുപുഴ: ആറ് വയസുകാരിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ രണ്ട് യുവാക്കൾക്ക് 58 വർഷം വീതം കഠിന തടവും 3,75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി. തൃശ്ശൂർ ഒല്ലൂർകര ഇല്ലഞ്ഞികുളം കര കദളിക്കാട്ടിൽ വീട്ടിൽ കെ. സമൽ (32), തൊടുപുഴ ഉടുമ്പന്നൂർ പള്ളിക്കമുറിയിൽ കരയിൽ ഇളന്താനത്ത് വീട്ടിൽ സൂര്യദേവ് (27) എന്നിവരെയാണ് ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴത്തുക ഈടാക്കിയാൽ രണ്ട് ലക്ഷം രൂപ വീതം ഇരയ്ക്ക് നഷ്ട പരിഹാരമായി നൽകണമെന്നും വിധിയിൽ ഉണ്ട്.
2019 ഡിസംബർ 16ന് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന ഇരുവരും നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചുവരികയായിരുന്നു. നഴ്‌സ് ആയ അമ്മ രാത്രി ഡ്യൂട്ടിയിലുള്ള സമയത്തായിരുന്നു അതിക്രമം. കുട്ടിയുടെ വീട്ടിൽ നിൽക്കാനെത്തിയ മാതാവിന്റെ അമ്മ സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് കുട്ടിയുമായി അമ്മ സംസാരിച്ചതോടെയാണ് വിവരം പുറത്ത് അറിയുന്നത്. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
മൂവാറ്റുപുഴ ഡിവൈ.എസ്.പി ആയിരുന്ന കെ. അനിൽകുമാർ, എസ്.ഐമാരായിരുന്ന സി.കെ. ബഷീർ, ടി.എം. സൂഫി, സീനിയർ വനിത സിവിൽ പൊലീസ് ഓഫീസർ പി.എം. ലൈലാനി, എം.കെ. സജന, ഒ.എച്ച്. റയ്‌ഹാനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എം.എ. മുഹമ്മദ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |