
ചാവക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗർഭിണിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുത്തു. ചാവക്കാട് കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലയൂർ ബസിലെ ഡ്രൈവർ ചാലിശ്ശേരി കാവുക്കോട് കണ്ടത്ത് പ്രകാശൻ (50), കണ്ടക്ടർ ചാലിശ്ശേരി തിച്ചൂർ പൂങ്ങാട്ട് കാളിദാസൻ (38) എന്നിവരെയാണ് വധശ്രമത്തിന് കേസെടുത്ത് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബസിന്റെ പിൻവശത്തെ വാതിൽ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്ത് വളവിൽ അപകടകരമായി ബസ് തിരിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. ബുധനാഴ്ച്ച രാവിലെ 8.45ന് ചാവക്കാട് തെക്കേ ബൈപ്പാസിലെ വളവിലായിരുന്നു സംഭവം. വളവിൽ ബസ് വീശിയൊടിക്കുന്നതിനിടെ ബസിലെ കമ്പിയിൽ പിടിച്ചുനിന്നിരുന്ന യുവതി പിടിവിട്ട് പിന്നിലെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. മൂന്ന് മാസം ഗർഭിണിയായ ചാവക്കാട് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഫാത്തിമ(21)യ്ക്കാണ് പരിക്കേറ്റത്. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം പിന്നീട് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |