കൊച്ചി: ഹോണടിച്ചതിന് കാർ തടഞ്ഞുനിറുത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സ്വകാര്യബസ് ജീവനക്കാരനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട്-ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന സ്വകാര്യബസ് 'അലങ്കാറിന്റെ" കണ്ടക്ടർ പള്ളുരുത്തി പെരുമ്പടപ്പിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറാണ് (24) പിടിയിലായത്.
കഴിഞ്ഞമാസം കലൂർ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം. യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്നിൽ വന്ന കാർ ഹോൺ മുഴക്കിയതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. ബസിൽ നിന്നിറങ്ങി കാറിന് മുന്നിൽ നിന്ന് ഭീഷണി മുഴക്കുന്ന ദൃശ്യം വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഇ മെയിൽ പരാതി ലഭിച്ച നോർത്ത് പൊലീസ് ഇന്നലെ ഉച്ചയ്ക്ക് എറണാകുളം കച്ചേരിപ്പടി ജംഗ്ഷനിൽ ബസ് തടഞ്ഞുനിറുത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പ്രതി അക്രമാസക്തനായത്.
എ.എസ്.ഐ സുനിലിന്റെ മുഖത്ത് അടിക്കുകയും പിടിച്ച് താഴെയിടുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. ആക്രമണത്തിൽ സുനിലിന്റെ കീഴ്ചുണ്ടിന് പരിക്കേറ്റു. ഔദ്യോഗിക നിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |