
കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ തുണിത്തരങ്ങളുടെ പരസ്യം നൽകി സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന വിരുതനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പൻചോല ചെമ്മണ്ണാർ തെങ്ങുപുരയിൽ സ്റ്റെഫാൻസൺ ആന്റോയാണ് (37) പിടിയിലായത്.
ഇൻസ്റ്റഗ്രാം പേജിൽ പരസ്യത്തിനൊപ്പം ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പർ കൂടി നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. വിവിധ മോഡലുകളിലുള്ള തുണിത്തരങ്ങളുടെ ചിത്രങ്ങളും പരസ്യത്തിൽ നൽകും. ഇൻസ്റ്റഗ്രാം പരസ്യത്തിലെ വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടുന്നവർക്ക് ഗൂഗിൾ പേ നമ്പർ അയച്ചു നൽകും. ഈ നമ്പരിൽ പണം അയച്ചു കൊടുക്കുന്നവർക്ക് തുണിത്തരങ്ങൾ നൽകാതെ കബളിപ്പിക്കുകയാണ് പതിവ്.
പാലാരിവട്ടം പൈപ്പ്‌ലൈൻ സ്വദേശിയായ യുവതിക്ക് 879 രൂപയാണ് നഷ്ടപ്പെട്ടത്. സ്വപ്ന സിൽക്ക്സ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. കടവന്ത്ര മുട്ടത്ത് ലൈനിൽ താമസിക്കുന്ന യുവതിക്ക് 499 രൂപയാണ് നഷ്ടപ്പെട്ടത്. കീർത്തി സിൽക്സ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പരസ്യം നൽകിയത്. തുടർന്ന് വാട്സാപ്പ് നമ്പരിൽ ബന്ധപ്പെട്ടപ്പോൾ പണം അയക്കേണ്ട ക്യു.ആർ കോഡ് അയച്ചു കൊടുത്തു.
രണ്ട് പരാതികളിലും കൊച്ചി സൈബർ പൊലീസ് കേസെടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി സ്ത്രികൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |