
തൊടുപുഴ: കുമാരമംഗലം ഉരിയരിക്കുന്നിൽ ഗുണ്ടാ ആക്രമണത്തിൽ യുവാവിന് വടി വാളിനു വെട്ടേറ്റ സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട ആംബുലൻസ് പെരുമ്പാവൂരിനു സമീപം കുറുപ്പംപടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആംബുലൻസിനുള്ളിൽ നിന്ന് 4 വടി വാളുകളും കണ്ടെത്തി. ഇന്നലെ രാവിലെ ഒരു വർക് ഷോപ്പിനു മുന്നിലാണ് ആംബുലൻസ് കണ്ടെത്തിയത്.
വർക് ഷോപ്പിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിൽ കിടന്ന വാഹനം മാറ്റി ഇടുന്നതിനായി ഇതിലെ നമ്പറിൽ വിളിച്ചപ്പോഴാണ് വാഹനം തൊടുപുഴ പന്നിമറ്റത്തുള്ളതാണെന്ന് കണ്ടെത്തിയത്. ആംബുലൻസ് മറ്റൊരാൾക്ക് രണ്ട് മാസം മുൻപ് ഓടിക്കാൻ കൊടുത്തതാണെന്ന് ഉടമ പറഞ്ഞതായി പൊലീസ് പറഞ്ഞു. കുറുപ്പംപടി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ആംബുലൻസും ആയുധങ്ങളും രാത്രിയോടെ തൊടുപുഴ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
കുമാരമംഗലം കരിക്കുംതോട്ടത്തിൽ സനത്തിനാണ് ബുധനാഴ്ച രാത്രി വടിവാളിന് വെട്ടേറ്റത്. പരുക്കേറ്റ സനത്തും സുഹൃത്തും നാട്ടുകാരനുമായ രതീഷും തമ്മിലുള്ള വൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസിനു ലഭിച്ച വിവരം. അക്രമി സംഘത്തിൽ രതീഷ്, സജിൻ എന്നിവർ ഉൾപ്പെടെ അഞ്ച് പേർ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സനത്തും സുഹൃത്തുക്കളായ യുവതികളും സഞ്ചരിച്ചിരുന്ന കാർ രണ്ട് വാഹനങ്ങൾ ഉപയോഗിച്ച് തടഞ്ഞു നിർത്തിയ അക്രമി സംഘം സനത്തിനെ ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിനും കേടുപാട് വരുത്തി. പ്രതികൾ സഞ്ചരിച്ച കാറും പിക് അപ് വാനും വഴിയിൽ ഉപേക്ഷിച്ച് ആംബുലൻസിൽ രക്ഷപ്പെട്ടതായാണ് വിവരം. പ്രതികൾ സഞ്ചരിച്ച 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |