
ആലുവ: റെയിൽവേ ഗുഡ്സ് ഷെഡിന് സമീപം പ്രവാസിയെ ആക്രമിച്ച് ആഭരണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശേരി മേക്കാട് മാളിയേക്കൽ ജോബി (44) എന്നിവരാണ് പിടിയിലായത്. ഏതാനും ട്രാൻസ്ജെൻഡർമാരും അന്വേഷ പരിധിയിലാണ്. ഒന്നും രണ്ടും പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കോടനാട് കുറുച്ചിലക്കോട് മനയംപിള്ളി വീട്ടിൽ ജോഫിൻ ജിജുവിനെ ആക്രമിച്ചാണ് പ്രതികൾ കവർച്ച നടത്തിയത്. കോഴിക്കോട്ടേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഫിൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
സനൽ ചന്ദ്രൻ, സജാദ് ഷാജഹാൻ എന്നിവർ കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരാണ്. ജോബിയെ മാല വിൽക്കാൻ ഏൽപ്പിക്കുകയായിരുന്നു.
ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിൻെറ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുൾപ്പെടെ നൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. നിരവധി സി.സി ടി.വി ക്യാമറകളും പരിശോധിച്ചു.
മുഖ്യപ്രതി സംഭവ ശേഷം കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ സി.ഐ പി.എം. ഷമീറിൻെറ നേതൃത്വത്തിൽ കൊല്ലൂരിലേക്ക് പുറപ്പെട്ടെങ്കിലും, മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച ഇയാൾ പെരുമ്പാവൂരിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് ഡിവൈ.എസ്.പിയുടെ സംഘം പിടികൂടി. പ്രതി സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ രഹസ്യമായി സൂക്ഷിച്ചതായി കണ്ടെത്തി.
നഷ്ടപ്പെട്ടത് മുക്കുപണ്ടം?
യുവാവിന്റെ കഴുത്തിൽ നിന്ന് പ്രതികൾ പൊട്ടിച്ചെടുത്തത് മുക്കുപണ്ടമാണോയെന്ന് പൊലീസിന് സംശയമുണ്ട്. എഫ്.ഐ.ആറിൽ യുവാവ് അണിഞ്ഞിരുന്ന മാല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിയിൽ നിന്ന് സ്വർണ്ണ നിറമുള്ള മാല കണ്ടെടുത്തുവെന്നാണ് ഇന്നലെ രാത്രി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നത്.
മാല മുക്കുപണ്ടമാണെന്ന് യുവാവിന്റെ വീട്ടുകാർ പൊലീസിനെ അറിയിച്ചതായും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |