
വിഴിഞ്ഞം: വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി കോട്ടപ്പുറം സ്വദേശികളായ ദമ്പതികളിൽ നിന്ന് പലപ്പോഴായി 15,80,000 രൂപയും,ഇവരുടെ ബന്ധുവിൽ നിന്ന് 5,40000 രൂപയും തട്ടിയതായാണ് പരാതി.മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട്ടുകാരായ രണ്ടുപേർ ഇക്കഴിഞ്ഞ 6ന് അറസ്റ്റിലായതിന് പിന്നാലെയാണ് സമാന കേസ്.കോട്ടപ്പുറം സ്വദേശി അജിതയുടെ പരാതിയിൽ കൊണ്ടോട്ടിയിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്ന,ജീവനക്കാരൻ തൃശൂർ സ്വദേശി ഷഫീക്ക് എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് എസ്.ഐ എം.പ്രശാന്ത് പറഞ്ഞു.
ആസ്ട്രേലിയയിൽ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് തന്നോടും ഭർത്താവ് അലക്സിനോടും പ്രതികൾ 7,90,000രൂപ വീതം ആവശ്യപ്പെട്ടതെന്നും,ഇതനുസരിച്ച് പലപ്പോഴായി ബാങ്ക് മുഖാന്തരം അത്രയും തുക അയച്ച് നൽകുകയായിരുന്നെന്നും അജിത പൊലീസിന് മൊഴി നൽകി.കബളിപ്പിക്കൽ മനസിലായി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്താണ് തങ്ങളുടെ ബന്ധുമായ സ്ത്രീയിൽ നിന്ന് സംഘം പണം തട്ടിയതെന്നും അജിത പൊലീസിനോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |