
തിരുവനന്തപുരം: കവടിയാറിലെ ഭാരത് സേവക് സമാജ് ഓഫീസിൽ ഔദ്യോഗിക തിരക്കുകൾക്കിടയിലും ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്നതിനുള്ള അവസാന മിനുക്കുപണിയിലാണ് ബി.എസ്.ബാലചന്ദ്രൻ. ഒന്നും രണ്ടുമല്ല ഗാന്ധിജിയെ സമഗ്രമായി അടയാളപ്പെടുത്തുന്ന 200 പുസ്തകമാണ് വരുന്ന ഒക്‌ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പ്രകാശിതമാവുക.
പുസ്ത്രകപ്രസാധന ചരിത്രത്തിൽ ഇങ്ങനെയൊന്ന് ആദ്യത്തേതാകും. ഗാന്ധിജിയുടേതായി ലോകത്ത് ലഭ്യമായ പരമാവധി ചിത്രങ്ങളും പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 200 പുസ്തകവും സദ്ഭാവനാ ട്രസ്റ്റാണ് പ്രസിദ്ധീകരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ജീവിതം, സ്വാതന്ത്ര്യസമരകാലം, സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങൾ, അഹിംസാദർശനം, സത്വാന്വേഷണം, രാഷ്ട്രീയ ഇടപെടലുകൾ, ആത്മീയ ചിന്തകൾ, ഗ്രാമസ്വരാജ്, ഗാന്ധിയൻ ചിന്തകളുടെ സമകാലിക പ്രസക്തി എന്നിങ്ങനെ വിവിധ വിഷയങ്ങൾ
ഓരോ പുസ്തകവും ചർച്ച ചെയ്യുന്നു.
സ്വാതന്ത്ര്യസമര നായകനെന്ന ഒറ്റ വിശേഷണത്തിൽ പരിമിതപ്പെടുത്താതെ ഗാന്ധിജിയുടെ ജീവീതം ലളിതമായും സമഗ്രമായും വിവരിക്കുകയാണ് പുസ്തകങ്ങളിൽ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയും ദണ്ഡിയാത്രയും വട്ടമേശ സമ്മേളനങ്ങളുമടക്കം സ്വതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന അടയാളപ്പെടുത്തലും വിവിധ പുസ്തകങ്ങളിലായുണ്ട്. വിഭജനത്തിന്റെ മുറിവുകളിലൂടെയും ഗാന്ധിജി വധിക്കപ്പെടുന്ന സാഹചര്യങ്ങളിലൂടെയും ഗ്രന്ഥകാരൻ കടന്നുപോകുന്നു. ഓരോ പുസ്തകവും 150 പേജുവരെ ഉള്ളതാണ്.
ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ, കാൻഫെഡ് ചെയർമാൻ, ജനശ്രീ സുസ്ഥിരവികസന മിഷൻ സ്ഥാപക സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന ബാലചന്ദ്രൻ തുടർവിദ്യഭ്യാസം, സാക്ഷരത, സാമൂഹിക സേവന മേഖലകളിൽ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്.
ഇതുവരെ 100 പുസ്തകം
5 പതിറ്റാണ്ടിലേറെ നീണ്ട രചനാവഴിയിൽ ഇതിനകം പ്രസിദ്ധീകരിച്ചത് വിവിധ വിഷയങ്ങളിലായി 100ലധികം പുസ്തകങ്ങൾ. രാമായണത്തെ ആസ്പദമാക്കിയുള്ള പുസ്തകം 'ശ്രീമഹാരാമായണം", ശ്രീനാരായണ ഗുരുദേവനെക്കെുറിച്ചുള്ള പുസ്തകം 'ശ്രീമഹാനാരായണം" എന്നിവയുടെ രചന പൂർത്തിയായിക്കഴിഞ്ഞു. ഇവയും വൈകാതെ പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |