
തിരുവനന്തപുരം: യുവാക്കളായ അനൂപ് ആന്റണിക്കും ഷോൺ ജോർജിനും പ്രധാന ചുമതലകൾ നൽകി സംഘടനാ തലത്തിൽ ജെൻസി മാറ്റം നടപ്പാക്കി ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനൂപ് ആന്റണിക്ക് മിഷൻ 2029ന്റെ സംസ്ഥാന ചുമതല നൽകി. പാർട്ടി സെല്ലുകളെ അനൂപിന്റെ കീഴിലാക്കി. സോഷ്യൽ മീഡിയയുടെ ചുമതല ഷോൺ ജോർജിനാണ്. ന്യൂനപക്ഷ മോർച്ചയുടെ ചുമതലയുമുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മിഷൻ 2029 പദ്ധതിക്കായി നിയോഗിച്ച 20 അംഗ സംസ്ഥാന ടീമിൽ 17 പേരും 40 വയസിൽ താഴെയുള്ളവരാണ്. എം.ടി.രമേശും എസ്.സുരേഷും ശോഭാ സുരേന്ദ്രനും ഉൾപ്പെട്ടത് സംസ്ഥാന ജനറൽ സെക്രട്ടറിമാരെന്ന നിലയിലാണ്. ദേശീയതലത്തിൽ ജെൻസി മാറ്റങ്ങളുടെ ചുമതല നൽകിയ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേയുടെ നേതൃത്വത്തിലുള്ള സമിതിയിൽ രാജീവ് ചന്ദ്രശേഖറും അംഗമാണ്. ദക്ഷിണേന്ത്യയിലെ ജെൻസി സംഘടനാ ചുമതലയും
അദ്ദേഹത്തിനാണ്. ഇന്നലെ ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീന്റെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിക്കാനിരുന്നതാണ് പുതിയ മാറ്റങ്ങൾ. അദ്ദേഹം കേരള സന്ദർശനം മാറ്റി വച്ചതോടെയാണ് പ്രസ്താവനയായി പുറത്തിറക്കിയത്.
ക്ളസ്റ്ററുകളുടെ ചുമതല രമേശിനും സുരേഷിനും
സംസ്ഥാനത്തെ ആറ് സംഘടനാ മേഖലകളെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് എം.ടി.രമേശിനും എസ്.സുരേഷിനും ചുമതല നൽകി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളുൾപ്പെടുന്ന ക്ളസ്റ്ററിന്റെ ഇൻചാർജായി എം.ടി.രമേശിനെ നിയോഗിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുൾപ്പെടുന്ന മൂന്ന് ക്ളസ്റ്ററിന്റെ ഇൻ ചാർജ് എസ്.സുരേഷാണ്. ശോഭാ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻ ചാർജാക്കി.
വിവിധ ഘടകങ്ങളുടെ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും നിയമിച്ചിട്ടുണ്ട്. മഹിളാ മോർച്ചയുടെ പ്രഭാരി ബി.ഗോപാലകൃഷ്ണനാണ്. യുവമോർച്ച പി.സുധീർ, ഒ.ബി.സി മോർച്ച കെ.കെ.അനീഷ് കുമാർ, എസ്.സി മോർച്ച കെ.സോമൻ, എസ്.ടി മോർച്ച പി.ശ്യാംരാജ്, കിസാൻ മോർച്ച സി.കൃഷ്ണകുമാർ, റിസർച്ച്, ട്രെയിനിംഗ്, വികസിത കേരളം ഹെൽപ് ഡസ്‌ക് എസ്.ജയസൂര്യൻ എന്നിങ്ങനെയാണ് ചുമതല. സഹപ്രഭാരിമാരായി പൂന്തുറ ശ്രീകുമാർ (ഒ.ബി.സി.മോർച്ച), കെ.അജിത് (എസ്.സി.മോർച്ച), കെ.രഞ്ജിത്ത് (കിസാൻമോർച്ച), ഒ.നിധീഷ് (യുവമോർച്ച), ടി.പി.സിന്ധുമോൾ (മഹിളാമോർച്ച), ബിപിൻ സി.ബാബു (വികസിത കേരളം ഹെൽപ് ഡെസ്ക്), കിഷോർ ബാബു ( സംസ്ഥാന സെൽ) എന്നിവരെയും നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |