
തിരുവനന്തപുരം: താഴെത്തട്ടിലുള്ളവരെ ഭരണ തലത്തിൽ നിന്നു മാറ്റി നിറുത്തുന്നതിനെ ചോദ്യം ചെയ്യാൻ തൂലിക പടവാളാക്കിയ പത്രാധിപരായിരുന്നു കെ.സുകുമാരനെന്ന് മന്ത്രി സി.പി.ജോൺ. ഭരണഘടന പ്രയോഗത്തിൽ വരുന്നതിനും എത്രയോ മുൻപ് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് ഭരണതലത്തിൽ പ്രാതിനിദ്ധ്യമില്ലെന്ന പ്രശ്നം കേരളകൗമുദി തിരിച്ചറിഞ്ഞു.
പ്രാതിനിദ്ധ്യത്തിന്റെ ആവശ്യകത നേരത്തെ മനസിലാക്കിയ പത്രമാണ് കേരളകൗമുദിയെന്നും കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണ യോഗത്തിൽ സി.പി.ജോൺ പറഞ്ഞു. തിരുവിതാംകൂർ രാജാധികാരത്തിന്റെ കാലോചിതമല്ലാത്ത ചിട്ടകളെ സി.വി കുഞ്ഞുരാമനും കെ.സുകുമാരനും സഹോദരൻ അയ്യപ്പനും മിതവാദി കൃഷ്ണനും അടക്കമുള്ള നിരവധി ആളുകൾ അംഗീകരിച്ചിരുന്നില്ല .കേരളകൗമുദിയുടെ മൗലിക നിലപാടുകളിൽ ഒരിറ്റു വെള്ളം ചേർക്കാതെ , ആരുമായും സമരസപ്പെടാതെ ഇക്കാലമത്രയും പ്രവർത്തിച്ചുവെന്നത് അത്ഭുതകരമായ പ്രതിഭാസമാണ്. അടിസ്ഥാന വിഭാഗങ്ങൾക്ക് പ്രാതിനിദ്ധ്യം നിഷേധിക്കുന്നത് ആരായാലും അവരെ ചോദ്യം ചെയ്യാൻ കേരള കൗമുദി തയ്യാറായി. ഇന്നും ആ നിലപാടിൽ വെള്ളം ചേർക്കാറില്ല.
ഇടത്പക്ഷ പ്രസ്ഥാനങ്ങളോട് കേരള കൗമുദി അയവേറിയ സമപീപനം കാണിച്ചിട്ടുണ്ട്. പക്ഷേ എവിടെയെങ്കിലും പാളിച്ച കണ്ടാൽ അതിനെതിരെ വാളെടുത്തിട്ടുമുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ അച്യുതമേനോൻ സർക്കാർ വിജയിച്ചതിൽ പ്രധാന കാരണം പി.എസ്.സിയിൽ ഒ.ബി.സി സംവരണം നടപ്പാക്കിയതാണ്. സംവരണ വിഷയത്തിൽ ഇ.എം.എസിനെതിരെ പത്രാധിപർ ശക്തമായ നിലപാടെടുത്തതും ശ്രദ്ധേയം. എൻജിനിയറിംഗ് കോളേജുകളിലടക്കം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനെക്കുറിച്ച് കേരള കൗമുദി അന്വേഷണം നടത്തണമെന്നും സി.പി.ജോൺ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെ നിക്ഷേപ മേഖലയാക്കും
തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആർ.ടി.സിയെ മികച്ച രീതിയിലുള്ള നിക്ഷേപമേഖലയാക്കി മാറ്റാനാകുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. പേട്ട കേരളകൗമുദി അങ്കണത്തിൽ പത്രാധിപർ കെ.സുകുമാരന്റെ 45-ാം ചരമവാർഷിക ദിനാചരണത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല്പത് ലക്ഷത്തിൽ താഴെ മാത്രം നിക്ഷേപം നടത്തി കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകിയാൽ പതിനഞ്ച് വർഷത്തേക്ക് അതിൽ നിന്ന് ലാഭവിഹിതം ലഭിക്കുന്ന പദ്ധതിക്ക് രൂപം നൽകും. പൊതുമേഖല-സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുന്നവർ ലഭിക്കുന്ന തുക കെ.എസ്.ആർ.ടി.സിയിൽ നിക്ഷേപിക്കണം. മാദ്ധ്യമസ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ഓരോ ബസെങ്കിലും നൽകാൻ ശ്രമിച്ചാൽ അവരുടെ പരസ്യം ബസുകളിൽ പ്രദർശിപ്പിക്കും. ഇപ്പോൾ 5,700 ലേറെ ബസുണ്ട്. പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് മുതൽമുടക്കില്ലാതെ ബസുകൾ വർദ്ധിപ്പിക്കാം. ഒരു എം.എൽ.എയ്ക്ക് എല്ലാ വർഷവും മൂന്ന് ബസ് വരെ വാങ്ങി നൽകാൻ കഴിയുന്ന ഉത്തരവും ദിവസങ്ങൾക്കകം പുറത്തിറങ്ങും. അവരുടെ മണ്ഡലങ്ങളിൽ അവർ പറയുന്ന ഡെസ്റ്റിനേഷനിൽ ബസ് ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |