
തിരുവനന്തപുരം: പിന്നാക്കം നിൽക്കുന്ന, അവഗണിക്കപ്പെട്ടവർക്കായുള്ള പോരാട്ടമാണ് പത്രാധിപർ കെ.സുകുമാരൻ നടത്തിയതെന്ന് ആരോഗ്യ -ദേവസ്വം മന്ത്രി കെ.മുരളീധരൻ. പത്രാധിപരുടെ ഈ നയമാണ് കേരളകൗമുദി ഇപ്പോഴും അനുവർത്തിക്കുന്നത്. നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും അതേ ശൈലിയിൽ മുന്നോട്ടു പോകുന്നത് അതിശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പത്രാധിപർ കെ.സുകുമാരന്റെ 45-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് പേട്ട കേരളകൗമുദി അങ്കണത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.മുരളീധരൻ.
കേരള രാഷ്ട്രീയത്തിൽ നിരവധി നേതാക്കളുണ്ടെങ്കിലും ലീഡർ കെ.കരുണാകരൻ മാത്രമാണ്.
അതു പോലെ, കേരളത്തിൽ നിരവധി പത്രങ്ങളും പത്രാധിപന്മാരുമുണ്ടെങ്കിലും പത്രാധിപരെന്ന വിശേഷണം കെ.സുകുമാരന് മാത്രമുള്ളതാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോഴും അതിനുശേഷവും കേരളകൗമുദിയുടെ നയം അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടിയായിരുന്നു. പത്രാധിപരുടെ നിലപാടിന്റെ തുടർച്ചയാണത്. സമുദായത്തിന് അർഹമായത് നിഷേധിക്കുമ്പോൾ അതിൽ പ്രതികരിക്കേണ്ടത് ശരിയായ കാര്യമാണ്. മറ്റുള്ളവരെ കുറ്റം പറയുമ്പോഴാണ് അത് വിമർശന വിധേയമാവുന്നത്.
തിരഞ്ഞെടുപ്പ് , മന്ത്രിസഭാ രൂപീകരണ ഘട്ടത്തിലൊക്കെ സമുദായത്തിന്റെ ആവശ്യങ്ങൾ ഒരു മറയുമില്ലാതെ കേരളകൗമുദി എഴുതാറുണ്ട്. ഞങ്ങളൊക്കെ അത് ഗൗരവത്തിൽ പരിശോധിക്കാറുമുണ്ട്. പിന്നാക്ക സമുദായത്തിന് എത്ര സീറ്റു കിട്ടണമായിരുന്നു, എന്തു കൊണ്ട് കിട്ടിയില്ല എന്നെല്ലാം വിശദമായി എഴുതാറുണ്ട്. എല്ലാ പാർട്ടികളുടെ കാര്യത്തിലും ഇത് ചെയ്യാറുള്ളതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ കൗമുദി ചില പോരായ്മകൾ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അത് പരിശോധിച്ചാണ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയത്. അത് സമ്മർദ്ദമല്ല, ലഭിക്കാനുള്ള അവകാശങ്ങളെക്കുറിച്ചാണ്. കേരള കൗമുദി ആരെയും അടച്ചാക്ഷേപിക്കാറില്ല. മാന്യമായ വിമർശനമാണ് എപ്പോഴും ഉയർത്താറ്. തെറ്റു ചൂണ്ടിക്കാട്ടി, തിരുത്തിക്കാനായി വിമർശിക്കാം. മുടിഞ്ഞു പോകട്ടെയെന്ന മട്ടിലും വിമർശിക്കാം. ഇതിൽ ആദ്യത്തെ രീതിയാണ് കേരളകൗമുദിയുടേത്. തെറ്റുതിരുത്തി നന്നാവാനുള്ള ഉപദേശം നൽകുന്ന കേരള കൗമുദിയുടെ ഈ ശൈലിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ പറഞ്ഞു.
പത്രാധിപരെന്നാൽ കെ.സുകുമാരൻ മാത്രം: സി.കെ.ഹരീന്ദ്രൻ
തിരുവനന്തപുരം: പത്രാധിപരെന്ന വാക്കിന്റെ പര്യായം കെ.സുകുമാരനാണെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 45-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖാവെന്ന് ഒറ്റവാക്കിൽ അറിയപ്പെടുന്നത് പി.കൃഷ്ണപിള്ളയാണ്. ലീഡറെന്നാൽ കെ.കരുണാകരനും. അതുപോലെ പത്രാധിപരെന്ന് കേട്ടാൽ അത് കെ.സുകുമാരൻ മാത്രമാണ്. 115 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കേരളകൗമുദി, ഇന്നുവരെ വർഗീയതയുടെ അംശം പോലും വാർത്തകളിലോ സന്ദേശങ്ങളിലോ വരാതെ പ്രവർത്തിച്ചു എന്നത് അഭിമാനകരമാണ്. ഒരു വലിയ ജനവിഭാഗത്തിന് അറിവും വിദ്യാഭ്യാസവും പകർന്നുനൽകുന്നതിൽ കേരളകൗമുദി വഹിച്ച പങ്ക് മറക്കാനാവില്ല.
പത്രം സമൂഹത്തിന് ചെയ്യുന്ന കർമ്മമാണ് അതിന് ജനങ്ങളുടെ അംഗീകാരം നേടിക്കൊടുക്കുന്നത്. തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെയും വെളിച്ചമായി കേരളകൗമുദി നിലകൊള്ളുകയാണ്. പത്രത്തിന്മേൽ അനാവശ്യകുറ്റം ചുമത്തുകയോ മേൽക്കോയ്മ സ്ഥാപിക്കുകയോ അല്ല വേണ്ടത്. നിരീക്ഷണവും പരിശോധനയും സാമൂഹ്യ നന്മയെ ലക്ഷ്യമാക്കിയുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |