
കൊച്ചി: ഒന്നു മുതൽ 12 വരെ ക്ളാസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ മുൻ എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച പൊതു വിദ്യാഭ്യാഭ്യാസ ഏകീകരണ നടപടികൾ യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ചേക്കും. ഹയർ സെക്കൻഡറി സംവിധാനം
ഇല്ലാതാക്കുന്നതിൽ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണിത്.
യു.ഡി.എഫ് അനുകൂല അദ്ധ്യാപക സംഘടനകളും, പ്രതിപക്ഷത്തായിരിക്കെ വി.ഡി സതീശൻ ഉൾപ്പെടെ നേതാക്കളും ശക്തമായി എതിർത്ത നടപടികൾ മരവിപ്പിക്കും. പ്രൊഫ. എം.എ. ഖാദർ അദ്ധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പൊതു വിദ്യാഭ്യാസ ഏകീകരണത്തിന് മുൻ സർക്കാർ നടപടികൾ ആരംഭിച്ചെങ്കിലും മുന്നേറിയിരുന്നില്ല.
ഹയർ സെക്കൻഡറി സംവിധാനം ഇല്ലാതാക്കി ഹൈസ്‌കൂളിനൊപ്പം സെക്കൻഡറിയാക്കി മാറ്റാനും, പാഠ്യപദ്ധതിയും സേവന, വേതന വ്യവസ്ഥകളും ഉടച്ചു വാർക്കാനും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഹയർ സെക്കൻഡറി, സെക്കൻഡറി ഡയറക്ടറേറ്റുകൾ ഒന്നാക്കി മാറ്റാനും നടപടി ആരംഭിച്ചിരുന്നു.
കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മേഖലകളെ പ്രത്യേകമായി പരിഗണിച്ച് ഡയറക്ടറേറ്റുകൾ വേണമെന്ന് കോൺഗ്രസ് അനുകൂല ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ
(എച്ച്.എസ്.എസ്.ടി.എ ) നേതാക്കൾ മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയുമായുള്ള
കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടിരുന്നു.
ഖാദർ കമ്മിറ്റി
നിർദ്ദേശം
□ഡി.പി.ഐ, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ ഡയറക്‌ടറേറ്റുകളെ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റെന്ന ഒറ്റ സംവിധാനം
□ഒന്ന് മുതൽ എട്ടു വരെ ക്ളാസുകൾ പ്രൈമറി വിഭാഗം
□ഒമ്പത് മുതൽ പ്‌ളസ് ടു വരെ സെക്കൻഡറി വിഭാഗം
□സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽ മേധാവി
□പ്രൈമറി സ്‌കൂളുകളിൽ പ്രഥമാദ്ധ്യാപകൻ മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |