
തിരുവനന്തപുരം: നിക്ഷേപങ്ങൾക്ക് ഉടനടി അനുമതി നൽകുന്ന 'സരൾ കേരളം" പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകി. ഇതിനായി 19 നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽ ആൻഡ് ലൈസൻസസ് എന്നതിന്റെ ചുരുക്കപ്പേരാണ് സരൾ. വൺ സ്റ്റേറ്റ്,വൺ അപ്രൂവൽ,വൺ ഡോക്യുമെന്റ് എന്ന വിപ്ലവകരമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. 25 കോടി മുതൽ 50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതലസമിതിയും 50 കോടിക്ക് മുകളിലുള്ളതിന് സംസ്ഥാനതല സമിതിയുമാണ് അംഗീകാരം നൽകുക.
ഒരു നിക്ഷേപനിർദ്ദേശം വന്നാൽ എത്ര ദിവസം കൊണ്ട് അനുമതി നൽകണമെന്ന് നിയമത്തിൽ നിഷ്‌കർഷിക്കും. ഒരു വകുപ്പിന്റെയും അധികാരം കവരില്ല. എന്നാൽ, ഓരോ വകുപ്പും നിശ്ചിത സമയത്തിനകം പരിശോധനാ റിപ്പോർട്ട് നൽകണം. കെ.എസ്.ഐ.ഡി.സിക്കാണ് ഏകോപനച്ചുമതല. ഏതെങ്കിലും വകുപ്പിന് അവരുടെ നിബന്ധനകൾക്ക് വിധേയമല്ല പദ്ധതിയെന്ന് പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാനും വ്യവസ്ഥയുമുണ്ടാകും.
അനുമതിക്ക് ഏകീകൃത
അതോറിറ്റി
ബിസിനസ് രജിസ്ട്രേഷൻ, തദ്ദേശസ്ഥാപനാനുമതി, കെട്ടിട നിർമ്മാണ പെർമിറ്റ്, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെയും സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളുടെയം അനുമതി, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്, തൊഴിൽ വകുപ്പിന്റെ അനുമതി ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ താണ്ടി വേണം സംസ്ഥാനത്ത് നിലവിൽ ബിസിനസ് തുടങ്ങാൻ. ഇതല്ലാം ശരിപ്പെടുത്തി നൽകുന്ന ഏകീകൃത അതോറിറ്റിയായി സരൾ കേരളം പ്രവർത്തിക്കും. സംസ്ഥാന, ജില്ലാതലത്തിൽ ഓഫീസുണ്ടാകും.
5 - 7വർഷം വരെ അനുമതി ലഭിക്കാതെ കിടക്കുന്ന ഇൻവെസ്റ്റ് പ്രൊപ്പോസലുകൾ സംസ്ഥാനത്തുണ്ട്. അവയ്ക്ക് ആശ്വാസമാകുന്ന നടപടിയാണിത്
- മുഖ്യമന്ത്രി വി.ഡി.സതീശൻ
ഇൻവെസ്റ്റ് യു.പി
മികച്ച മാതൃക
കെ.ജയശങ്കർ
ലക്്നൗ : നിക്ഷേപ സമാഹരണത്തിൽ മാതൃകയാണ് ഉത്തർപ്രദേശിന്റെ ഏക ജാലക സംവിധാനം. ഇൻവെസ്റ്റ് യു.പിയെന്ന ഏജൻസി രൂപീകരിച്ചാണ് സർക്കാരിന്റെ പ്രവർത്തനം. നിക്ഷേപകരെ ആകർഷിക്കൽ, വ്യവസായങ്ങൾക്ക് വളരെ പെട്ടെന്ന് അനുമതി നൽകൽ, ഭൂമി അനുവദിക്കൽ, തുടർ സഹായം എന്നിവ ഇൻവെസ്റ്റ് യു.പി വഴിയാണ്. മൂന്ന് തലത്തിലാണ് പ്രവർത്തനം. നിക്ഷേപകർക്ക് എല്ലാ അനുമതികളും ലഭ്യമാക്കാൻ നിവേശ് മിത്ര പോർട്ടൽ. ധാരണാപത്രങ്ങൾ ഒപ്പിടാനും ഡിജിറ്റലായി ട്രാക്ക് ചെയ്യാനും നിവേശ് സാരഥി പോർട്ടൽ. തുടർ സഹായത്തിനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉദ്യമി മിത്ര. വിവിധ മേഖലകളിലെ പ്രൊഫഷണലുകളുൾപ്പെട്ട ടീമാണിത്.
12 ലക്ഷം കോടി
വന്നുകഴിഞ്ഞു
2023 മുതൽ നടത്തിയ ഗ്ളോബൽ സമ്മിറ്റിലൂടെ 50 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിൽ 12 ലക്ഷം കോടിയുടെ വ്യവസായ പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. പുനരുപയോഗ ഊർജ്ജം, സെമികണ്ടക്ടർ നിർമ്മാണം, ഇൻഡസ്ട്രിയൽ പാർക്കുകൾ, ലോജിസ്റ്റിക്സ്, ഇലക്ട്രിക് വാഹന നിർമ്മാണം എന്നിവയിലാണ് പ്രധാനമായും നിക്ഷേപസമാഹരണം. നോയിഡയിൽ 500 ഏക്കറിൽ ജാപ്പനീസ് വ്യവസായ സ്ഥാപനങ്ങളുടെ ശൃംഖലയാണ് വരുന്നത്. ഒരു ലക്ഷം കോടിയുടെ നിക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |