
തിരുവനന്തപുരം: പുതുതലമുറയിലുള്ളവർ നിത്യേന ഒരുമണിക്കൂറെങ്കിലും മൊബൈൽഫോണും ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവച്ച് പത്രം വായിക്കണമെന്ന് ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ഇസ്രായേൽ- പലസ്തീൻ സംഘർഷം അന്വേഷിച്ച യു.എൻ സമിതിയുടെ അദ്ധ്യക്ഷനുമായ ജസ്റ്റിസ് എസ്. മുരളീധർ. മനുഷ്യാവകാശകമ്മിഷൻ്റെ 'നിയമം, സാങ്കേതികവിദ്യ, മനുഷ്യാവകാശം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തികളുടെ സ്വകാര്യത പൂർണമായും നഷ്ടപ്പെട്ട സാഹചര്യമാണുളളത്. വ്യക്തികളുടെ ആരോഗ്യപ്രശ്നങ്ങൾ അവരേക്കാൾ അറിയാവുന്നത് ഇൻ്റർനെറ്റിനാണ്. ലാബ് ടെസ്റ്റുകൾക്കായി നൽകുന്ന ഫോൺനമ്പറിൽ നിന്നും വാട്സ്ആപ്പിലെത്തുന്ന പരിശോധനാ റിപ്പോർട്ടുകളിൽ നിന്നും വിവരങ്ങൾ ചോരുന്നു.
കമ്പ്യൂട്ടറിൽ ഡോക്ടർ രോഗവിവരം ടൈപ്പ് ചെയ്യുമ്പോൾ അത് ലോകമറിയുന്നു. മുതിർന്നപൗരന്മാർ പലയിടത്തും ഫോൺനമ്പർ നൽകുമ്പോൾ ജാഗ്രതയുണ്ടാകണം.
ഡിജിറ്റൽ നിയമലംഘനങ്ങളിൽ നീതികിട്ടാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡിമർദ്ദനങ്ങളിൽ വിചാരണ വേഗത്തിലാക്കാൻ മനുഷ്യാവകാശകമ്മിഷനുകൾ ഇടപെടണമെന്ന് പൗരാവകാശ പ്രവർത്തകനും മധുര പീപ്പിൾസ് വാച്ച് സ്ഥാപകനുമായ അഡ്വ. ഹെൻറി ടിഫാന പറഞ്ഞു. മനുഷ്യാവകാശകമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അദ്ധ്യക്ഷനായി. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്, അംഗം വി.ഗീത, സെക്രട്ടറി കെ.എസ്. ശ്രീജ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |