
കോഴിക്കോട്: സമസ്ത പിളർപ്പിന് ശേഷം ആദ്യമായി കാന്തപുരം എ.പി അബൂബക്കർ മുസ‌്ലിയാരുടെ അടുക്കലേക്ക് മുസ്ലീംലീഗ് നേതാക്കളെത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുമാണ് ഇന്നലെ വൈകിട്ട് കാരന്തൂർ മർകസിലെത്തിയത്. 1989ന് ശേഷം ആദ്യമായാണ് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ കാന്തപുരത്തെ കാണുന്നത്.
കാന്തപുരത്തെ സന്ദർശിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എത്തിയപ്പോഴായിരുന്നു സന്ദർശനം. എ.പി.വിഭാഗം സുന്നി സംഘടനയുടെ എതിർചേരിയിൽ നിൽക്കുന്ന ഇ.കെ.വിഭാഗം സുന്നി സംഘടനയുടെ നേതൃനിരയിലുള്ള നേതാക്കളാണ് ഇരുവരും. സാദിഖലി തങ്ങൾ ഇ.കെ.വിഭാഗത്തിന്റെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. കാന്തപുരത്തിന്റെ ക്ഷണപ്രകാരമാണ് ഇരുവരും മർകസിൽ എത്തിയതെന്നാണ് വിവരം. മലേഷ്യൻ പ്രധാനമന്ത്രി എത്തുന്നതിനു മുൻപേ ഇരുവരും മർകസിലെത്തി. കാന്തപുരവുമായും അൻവറുമായും ഇരുവരും ചർച്ച നടത്തിയെങ്കിലും വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
37വർഷ നീക്കം നിർണായകം
സി. പി. എമ്മിനോട് അടുപ്പമുള്ള എ.പി വിഭാഗത്തോട് ലീഗ് അടുക്കുന്നതിന്റെ സൂചനയാകാം ഇതെന്ന് കരുതുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇരുസംഘടനകളും തമ്മിലുള്ള യോജിപ്പോ കൂടിച്ചേരലോ അണികൾ പ്രതീക്ഷിക്കുന്നു. വിവാദമായ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ പിന്തുണച്ചും മുഖ്യമന്ത്രി വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ചും ഇ.കെ.സുന്നിവിഭാഗം പ്രസിദ്ധീകരിച്ച മുഖപ്രസംഗം ചർച്ചയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |