
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ചില പ്രതികളുടേയും സാക്ഷികളുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ മുൻമന്ത്രി എ.സി.മൊയ്തീൻ എം.എൽ.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇ.ഡി സജീവമാക്കിയതായി സൂചന. സാക്ഷിയെന്ന നിലയിലാണ് ഇതുവരെ നോട്ടീസ് നൽകിയിരുന്നത്. ഇനി ഇത്തരത്തിൽ നോട്ടീസ് നൽകിയേക്കില്ല.
മുഖ്യപ്രതി പി. സതീഷ് കുമാർ (വെളപ്പായ സതീശൻ), ഇയാളുടെ സഹായികളിൽ പ്രധാനി കെ.എ. ജിജോർ തുടങ്ങിയവരുടെ മൊഴികൾ മൊയ്തീന് എതിരാണ്. ജിജോർ ഇ.ഡിക്ക് എഴുതിക്കൊടുത്ത 40 പേജുള്ള വിവരങ്ങൾ മൊയ്തീന് വിനയായേക്കും. വായ്പാ തട്ടിപ്പടക്കം മൊയ്തീന്റെ അറിവോടെ നടന്നുവെന്നാണ് ജിജോറിന്റെ മൊഴി. ഇതെല്ലാം മൊയ്തീനെ അറസ്റ്റു ചെയ്യാനുള്ള തെളിവായി എടുക്കാനാണ് ഇ.ഡി നീക്കമെന്ന് അറിയുന്നു. കേസിലെ സാക്ഷികളും സി.പി.എം കൗൺസിലർമാരുമായ അനൂപ് ഡേവിസ് കാട, പി.ആർ. അരവിന്ദാക്ഷൻ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇവർക്കും മൊയ്തീന് കവചമൊരുക്കാൻ സാധിച്ചില്ലെന്നാണ് വിവരം.
ചോദ്യം ചെയ്യലിന് നാല് തവണ നോട്ടീസ് നൽകിയെങ്കിലും ഒരു തവണയാണ് മൊയ്തീൻ ഹാജരായത്. അറസ്റ്റിന് മുമ്പ് കേസിൽ പ്രതി ചേർത്താൽ മൊയ്തീന് മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. ചോദ്യം ചെയ്യലിനെ നേരിടാൻ കൂടുതൽ തയ്യാറെടുപ്പും സാവകാശവും ലഭിക്കും. അതൊഴിവാക്കാനാണ് ഇ.ഡി നീക്കമെന്നും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |