
തിരുവനന്തപുരം: 53 വർഷങ്ങൾക്കുശേഷം ബിരുദസർട്ടിഫിക്കറ്റ് കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് പാറശാല ശ്രീവത്സത്തിൽ
എം.സിദ്ധാർത്ഥൻനായർ(74).
1973ൽ കേരളസർവകലാശാലയിൽ നിന്ന് മലയാളം വിദ്വാൻ പാസായെങ്കിലും സർട്ടിഫിക്കറ്റ് വാങ്ങാൻ വിട്ടുപോയി. പത്താംക്ലാസ് യോഗ്യതയിൽ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളിൽ ജോലി കിട്ടിയെങ്കിലും കെ.എസ്.ആർ.ടി.സിയിൽ ചേർന്നു. 33 വർഷത്തിനു ശേഷം അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറായി വിരമിച്ചു.
വിശ്രമജീവിതം നയിക്കുമ്പോഴാണ് മലയാളം വിദ്വാൻ പരീക്ഷയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ ആലോചിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായ സർട്ടിഫിക്കറ്റ് കണ്ടെത്താനാവുമെന്ന് ഒരുറപ്പുമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് കണ്ടെത്തി. അത് കൈമാറുന്നതിന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടു. അക്കാഡമിക രേഖകൾ സംരക്ഷിക്കുന്നതിനും അർഹരായവർക്ക് ലഭ്യമാക്കുന്നതിനുമുള്ള കേരള സർവകലാശാലയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണിതെന്ന് സിദ്ധാർത്ഥൻനായർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് പരീക്ഷ പാസായ വിദ്യാർത്ഥിയുടെ വിദ്യാഭ്യാസരേഖ കണ്ടെത്തി കൈമാറിയത് താൻ സ്ഥാനമൊഴിയുന്നതിന്റെ അവസാനദിനമാണെന്ന നിർവൃതിയിലാണ്
പരീക്ഷാകൺട്രോളർ പ്രൊഫ.ഗോപകുമാറും.
വൈസ് ചാൻസലറോടും പരീക്ഷാ കൺട്രോളറോടും സർവകലാശാല ഉദ്യോഗസ്ഥരോടുമുള്ള നന്ദി വാക്കുകളിൽ ഒതുങ്ങുന്നതല്ല.
-സിദ്ധാർത്ഥൻ നായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |