
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, റദ്ദാക്കപ്പെട്ട ദീർഘകാല കരാർ പുന:സ്ഥാപിക്കാനുള്ള നിയമപോരാട്ടം തുടരാൻ സർക്കാർ. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്നലെയും ഇക്കാര്യം വ്യക്തമാക്കി. സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച കേസ് വേഗത്തിലാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തിന് കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന കരാറാണിത്. കരാർ റദ്ദാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നതിനിടെയാണ് സർക്കാർ നീക്കം.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയുമായിരുന്ന യു.ഡി.എഫ് കാലത്തെ വൈദ്യുതി വാങ്ങൽ കരാർ നഷ്ടമുണ്ടാക്കിയെന്ന വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലും ഇപ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്തുവെന്നും കേന്ദ്ര അനുമതി ഇല്ലാതെ ടെൻഡർ വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ചുവെന്നതടക്കമുള്ള വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട് 2024ലാണ് നൽകിയത്.
അനുമതി ഇല്ലാതെ കരാറിൽ ഏർപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കി. പിന്നീട് സർക്കാർ ഇടപെടലിനെത്തുടർന്ന് കരാർ പുന:സ്ഥാപിച്ചുവെങ്കിലും വൈദ്യുതി ലഭിച്ചില്ല. തുടർന്നാണ് നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |