കൊച്ചി: എറണാകുളം ലേക്‌ഷോർ ആശുപത്രിയും അവയവക്കച്ചവട റാക്കറ്റും തമ്മിലുള്ള ബിസിനസ് കരാർ അന്വേഷണസംഘത്തിന് ലഭിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്‌ക്ക് ഒരു രോഗിക്ക് അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ കമ്മിഷൻ നൽകാമെന്ന വ്യവസ്ഥയുള്ള കരാറിൽ ലേക്‌ഷോർ എം.ഡി എസ്.കെ.അബ്ദുള്ളയും അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയുമാണ് കക്ഷികൾ.
കാസർകോട്ടെ നജീബിന്റെ സ്ഥാപനത്തിലും ലേക്‌ഷോർ ഓഫീസിലും പൊലീസും ഇ.ഡിയും നടത്തിയ പരിശോധനകളിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇക്കൂട്ടത്തിലാണ് അവയവ ദാതാവിനെ സംഘടിപ്പിച്ചു കൊടുക്കുന്നതിനുള്ള കരാറുകളുമുള്ളത്. വിദേശത്ത് നിന്നുള്ള രോഗികൾക്കും അവയവങ്ങൾ നൽകിയിട്ടുണ്ടെന്ന് സംശയിക്കുന്നു. വിദേശികൾക്ക് ഇന്ത്യക്കാരുടെ അവയവങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണ്.
കാസർകോട് സ്വദേശിയായ മുഹമ്മദ് നജീബാണ് ഇ.ഡി കേസിലെ മുഖ്യപ്രതി. ഈ കേസിൽ ലേക്‌ഷോർ എം.ഡിയെയും ഡോക്ടർമാരെയും ഉൾപ്പെടെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. എറണാകുളത്തെ മറ്റ് രണ്ട് ആശുപത്രികളുടെ ഉടമകളെയും ഡോക്ടർമാരെയും ഇ.ഡി വിളിച്ചുവരുത്തി വിവരങ്ങൾ തേടി. ഇന്നലെയും രണ്ട് ഡോക്ടർമാർ ഇ.ഡി ഓഫീസിൽ ഹാജരായി.
അവയവ റാക്കറ്റും ആശുപത്രികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമായ ഇടപാടുകൾ വ്യക്തമാക്കുന്നതാണെന്നാണ് വിവരം. കല്ലട്ര മുഹമ്മദ് നജീബിനെപ്പോലുള്ള ഇടനിലക്കാർ രോഗികളിൽ നിന്ന് വൻതുക ഈടാക്കി അവയവ ദാതാക്കൾക്ക് തുച്ഛമായ പ്രതിഫലം നൽകി വലിയ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
അവയവ ദാനവുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികൾ ലഭ്യമാക്കാൻ വ്യാജരേഖകൾ നിർമ്മിച്ചിരുന്നതും നജീബിന്റെ സംഘമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |