
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പദ്ധതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ കഴിയില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പി.എം ശ്രീ തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും പദ്ധതി നടപ്പാക്കരുതെന്നുമാണ് കെ.പി.സി.സി യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ പി.എം ശ്രീ മാത്രമല്ല തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും പദ്ധതിയിൽ നിന്ന് പിൻമാറാൻ ആകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിന് മുൻപാകെ ഉപാധികൾ വയ്ക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
പി.എം. നിയാസ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ, എ.എ. ഷുക്കൂർ തുടങ്ങിയവരാണ് പി.എം ശ്രീയെ എതിർത്തത്. പി.എം ശ്രീ വിഷയം യു.ഡി.എഫ് വിജയത്തിന് കാരണമായെന്ന് നിയാസ് പറഞ്ഞു. എന്നാൽ അതു മാത്രമല്ല കാരണമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കരിക്കുലം, സ്കൂളുകൾ എന്നിവ സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും ഉപാധി വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ മുസ്ലിംലീഗും എതിർപ്പറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |