
തിരുവനന്തപുരം: തസ്തിക നഷ്ടം ജാേലിയില്ലാതായ സർക്കാർ സ്കൂൾ അദ്ധ്യാപകരെ പുനർവിന്യസിക്കാൻ ക്രമീകരണമായി. ഹൈസ്കൂൾ അദ്ധ്യാപകർ താത്കാലികമായി യു.പി ക്ളാസുകളിലേക്ക് പോകേണ്ടിവരും.
ജില്ലയിലെ ഒഴിവുകളിൽ ക്രമീകരിച്ചശേഷവും തസ്തിക ലഭ്യമല്ലെങ്കിൽ ഹെഡ്മാസ്റ്റർമാർ ഒഴിയുന്ന ക്ലാസ് ചുമതലകളിലേക്ക് നിയമിക്കണം.
ഇങ്ങനെ നിയമിച്ച ശേഷവും അദ്ധ്യാപകർ തസ്തികയില്ലാതെ നിലനിൽക്കുന്നുണ്ടെങ്കിൽ അവരെ സമഗ്ര ശിക്ഷാ കേരളയിലേക്ക് ക്ലസ്റ്റർ കോർഡിനേറ്റർമാരായി നിയമിക്കേണ്ടതാണ്. സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് ഉൾപ്പെടെ ഈ രീതിയിൽ നിയമനം ക്രമീകരിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.
ഹെഡ്മാസ്റ്റർമാരെ ക്ലാസ് ചുമതലയിൽ നിന്നും മാറ്റുമ്പോഴുണ്ടാകുന്ന ഒഴിവുകളിൽ സീനിയോറിറ്റി അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രൈമറി വിഭാഗത്തിലും യു.പി വിഭാഗത്തിലും സമാന രീതിയിൽ അദ്ധ്യാപകരെ നിയമിക്കണം. ഭാഷാ അദ്ധ്യാപകർക്കും ഈ രീതിയിൽ നിയമനം നൽകാം. എൽ.പിയിൽ റ്റി.റ്റി.സി/ഡിഎൽ.എഡ് യോഗ്യതയുള്ളവരെ മാത്രമേ ക്രമീകരിക്കാൻ പാടുള്ളൂവെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അധിക തസ്തികകളിൽ നിയമിക്കപ്പെടുന്നവരുടെ സേവന പുസ്തകവും സ്പാർക്ക് വിവരങ്ങളും ആ സ്‌കൂളുകളിലേക്ക് മാറ്റുകയും അവിടെനിന്ന് ശമ്പളം നൽകുകയും ചെയ്യും. എന്നാൽ എസ്.എസ്.കെയിലേക്ക് മാറുന്ന അദ്ധ്യാപകരുടെ വിവരങ്ങൾ മുമ്പ് ജോലി ചെയ്ത സ്‌കൂളുകളിൽ തന്നെ നിലനിർത്തി,ശമ്പളം നൽകും.
ഒഴിവുകളിൽ യോഗ്യരായ എല്ലാവരെയും നിയമിച്ച ശേഷമേ എസ്.എസ്.കെയിലേക്ക് അദ്ധ്യാപകരെ മാറ്റുകയുള്ളൂ. മാതൃ തസ്തികകളിൽ റഗുലർ ഒഴിവുകൾ വരുന്ന മുറയ്ക്ക് ഇവരെ തിരികെ നിയമിക്കും. തസ്തിക നഷ്ടപ്പെട്ടവർക്ക് സെൻസസ് ഡ്യൂട്ടി ഉണ്ടെങ്കിലും ഈ ക്രമീകരണം ബാധകമായിരിക്കും. എന്നാൽ താൽക്കാലികമായി ക്രമീകരിച്ച അധ്യാപകരെ ജില്ലയ്ക്കകത്തുള്ള സ്ഥലംമാറ്റത്തിന് പരിഗണിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |