
മുഖത്തെ മാറ്റത്തിനുപിന്നാലെ തനിക്ക് കരൾ രോഗമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങൾ തള്ളി ടെലിവിഷൻ താരം ആദിത്യൻ ജയൻ. തനിക്ക് കരൾ രോഗമില്ലെന്നും മേക്കപ്പിൽ നിന്നുണ്ടായ അലർജിയാണ് മുഖത്തെ മാറ്റത്തിന് കാരണമെന്നും ആദിത്യൻ തുറന്നു പറഞ്ഞു. താടിയിൽ ഡൈ ചെയ്യുന്ന സമയത്ത് ബ്യൂട്ടിപാർലറിലെ സ്റ്റാഫിന് സംഭവിച്ച അബദ്ധം കാരണം തന്റെ അലർജി പിന്നീട് കൂടുകയായിരുന്നെന്നും ആദിത്യൻ വെളിപ്പെടുത്തി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ടെലികാസ്റ്റ് ചെയ്‌ത താരത്തിന്റെ ഇന്റർവ്യൂവിന് പിന്നാലെയായാണ് അമിതമായുള്ള മദ്യപാനം കാരണം അദ്ദേഹത്തിന് കരൾരോഗം ബാധിച്ചെന്ന തരത്തിൽ ആളുകൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഇന്റർവ്യു വീഡിയോയ്‌ക്ക് താഴെ നിരവധിപേർ തന്നെ കുറ്റപ്പെടുത്തിയും മോശമായി ചിത്രീകരിച്ചും കമന്റ് ചെയ്‌തെന്ന് ആദിത്യൻ പറയുന്നു. താൻ അധികമായി മദ്യപിക്കുന്ന വ്യക്തിയല്ലെന്നും ഒരാളെ കീഴടക്കാത്തടുത്തോളം കാലം മദ്യപാനം ഒരു മോശം ശീലമല്ലെന്നും ആദിത്യൻ പറഞ്ഞു.
'കുറെ കാലമായി തനിക്കെതിരെ പലതും വരും. ഞാൻ ശ്രദ്ധിക്കാറില്ല. പറയുന്നവർ പറയട്ടെന്ന് കരുതി മിണ്ടാതെ പോകുന്നു. എന്റെ മുഖത്ത് സംഭവിച്ചത് രണ്ട് കൊല്ലം മുന്നേ ഒരു മേക്കപ്പ് അലർജി ഉണ്ടായി. അത് എന്റെയൊപ്പം വർക്ക് ചെയ്‌തവർക്കെല്ലാം അറിയാം. അതൊന്ന് മാറിവരുമ്പോൾ എട്ട് മാസം മുന്നേ എറണാകുളത്തുള്ള എന്റെ സുഹൃത്തിന്റെ ബ്യൂട്ടിപാർലറിൽ വച്ച് എന്റെ മീശയും താടിയും ഡൈ ചെയ്യുന്ന ടൈമിൽ അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം. എന്റെ മുഖത്ത് അലർജി വന്ന് ഇതിലും മോശം അവസ്ഥയിൽ ആയിരുന്നു അന്ന്. കുറേ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായി. പല ഡോക്‌ടർമാരും ട്രീറ്റ്‌മെന്റ് നടത്തി. ഒന്നും അങ്ങട് ശരിയായില്ല'- ആദിത്യന്റെ വാക്കുകൾ.
ഒരു പ്രമുഖ ഡോക്‌ടറിന്റെ പരിചരണത്തിലാണ് തന്റെ അലർജി ഭേദമായതെന്നും അടുത്ത കാലത്തായി കുറച്ച് വെയിൽ കൊണ്ടതിനാലാണ് വീണ്ടും അലർജി പ്രശ്‌നങ്ങളുണ്ടായതെന്നും ആദിത്യൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |