കോഴിക്കോട്: ട്രോളിംഗ് നിരോധനത്തെ തുടർന്ന് മീൻ കിട്ടാക്കനിയായിരിക്കുകയാണ് മലയാളികൾക്ക്. ഇനി ബീഫും കൂട്ടി ചോറുണ്ണാമെന്നാണ് കരുതുന്നതെങ്കിൽ പോക്കറ്റ് കീറുമെന്ന കാര്യത്തിൽ സംശയമില്ല. കോഴിക്കോട് ജില്ലയിൽ ബീഫിന് 60 രൂപ മുതൽ 100 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. എല്ലുള്ള ഇറച്ചിക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായാണ് വർദ്ധിക്കുക. കോഴിവില 250 രൂപ അടുത്ത് നിൽക്കുമ്പോഴാണ് ബീഫിന്റെ വിലയിലും വർദ്ധനവുണ്ടാകുന്നത്.
ജൂലായ് 15 മുതൽ വില മാറുമെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. നിലവിൽ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് വില. കേരളത്തിലും അന്യസംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് അനിയന്ത്രിതമായി വില കൂടിയതാണ് പ്രധാന കാരണമായി കച്ചവടക്കാർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്നതിൽ ഗുരുതര തടസങ്ങൾ നേരിടുന്നതും വില കൂടുന്നതിൽ ഒരു കാരണമാണ്.
കേരളത്തിലേക്ക് എത്തുന്ന കന്നുകാലികളുടെ വലിയൊരു ഭാഗവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ കന്നുകാലികളുടെ ലഭ്യത കുറഞ്ഞതോടെ ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. അതേസമയം, ബീഫ് വില കൂടിയതോടെ ഹോട്ടലുകളുടെ വിലയിലും മാറ്റമുണ്ടാകും. പാചകവാതക വില വർദ്ധനയും മറ്റ് സാധനങ്ങളുടെ വില വർദ്ധനയും കാരണം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ബീഫ് വിലയിലും വർദ്ധനവുണ്ടാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |