
കണ്ണൂർ: ദേശീയപാത ബൈപാസ് നിർമ്മാണത്തിന് മണൽ നൽകാനായി ഡ്രഡ്ജിംഗ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ കുത്തുപാളയെടുക്കുന്നു. ആയിക്കര മാപ്പിള ബേ തുറമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തി 75.50 ലക്ഷം രൂപയ്ക്കാണ് പയ്യന്നൂർ രാമന്തളി സ്വദേശിയായ പി.കെ.രാജേഷ് ഏറ്റെടുത്തത്. അതിനുവേണ്ട
അനുമതികൾ വൈകിയത് ഡ്രഡ്ജിംഗിന് തടസമായി. അവിടെ കൂട്ടിയിട്ട മണൽ രണ്ടു വർഷത്തിലധികമായി തുറമുഖത്ത് കൂനയായി കിടക്കുകയാണ്. ഇതിനിടയിൽ വേറെ മണ്ണ് വരുത്തി ബൈപാസ് നിർമ്മാണം പൂർത്തിയാക്കി. ഇതോടെ ഇനിയെന്ത് എന്ന അങ്കലാപ്പിലാണ് പയ്യന്നൂർ രാമന്തളി സ്വദേശിയായ പി.കെ.രാജേഷ്.
കടലിൽ അപകട ഭീഷണി ഉയർത്തുന്ന ഭാഗത്തുനിന്ന് ഒരു വർഷത്തെ കരാർ കാലാവധിക്കുള്ളിൽ 50,000 ക്യുബിക് മീറ്റർ മണൽ ഡ്രഡ്ജ് ചെയ്ത് നീക്കണമെന്നായിരുന്നു കരാർ. ഇതിനായി 75.50 ലക്ഷം രൂപ 18 % ജി.എസ്.ടിയും ചേർത്താണ് കരാറുകാരൻ രാജേഷ് സർക്കാരിലേക്ക് അടച്ചത്. മറ്റുള്ളവരേക്കാൾ ഉയർന്ന തുകയ്ക്ക് ടെൻഡർ ഉറപ്പിച്ചത് ദേശീയപാത നിർമ്മാണത്തിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു. ടെൻഡർ ഉറപ്പിച്ച് രണ്ടു വർഷത്തിനു ശേഷമാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പ് കരാറുകാരനുമായി ഔദ്യോഗിക കരാർ ഒപ്പുവച്ചത്. ഇതാണ് വിനയായത്. ഈ കാലയളവിനുള്ളിൽ ദേശീയപാതയിലെ ഫില്ലിംഗ് ജോലികൾ പൂർത്തിയായി. ഡ്രഡ്ജ് ചെയ്ത മണൽ എത്രയും വേഗം നീക്കണമെന്നാണ് വകുപ്പ് മേധാവികൾ രാജേഷിന് നൽകിയ നിർദ്ദേശം. മാപ്പിള ബേയിൽ നിന്ന് ഡ്രഡ്ജ് ചെയ്‌തെടുത്ത മണൽ വളരെ നേരിയതായതിനാൽ മറ്റ് നിർമ്മാണങ്ങൾക്ക് ഉപയോഗിക്കാനുമാകില്ല. ഇത് മറിച്ചു വില്പനയ്ക്കും തടസമായി.
മണൽ നീക്കാൻ വേണം ഒന്നരക്കോടി
മണൽ പൂർണമായും നീക്കം ചെയ്യണമെങ്കിൽ ടെൻഡർ തുകയ്ക്ക് പുറമെ ജിയോളജി വകുപ്പിലേക്കും അധിക തുകയും അടയ്‌ക്കേണ്ടിവരും.ഓരോ ക്യുബിക് മീറ്റർ മണലിനും 160 രൂപ വീതം നൽകണം.50,000 ക്യുബിക് മീറ്റർ മണൽ ഡ്രഡ്ജ് ചെയ്യുന്നതിന് തന്നെ ഏകദേശം ഒന്നര കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |