തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി വന്‍ ഹിറ്റാണ്. മിക്ക റൂട്ടുകളിലും തിരക്ക് ഇരട്ടിയായിട്ടുണ്ട്. സൗജന്യ യാത്ര നല്‍കുമ്പോള്‍ അത് കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നതുമാണ്. സ്വകാര്യ ബസ് മേഖലയില്‍ വലിയ തിരിച്ചടി അനുഭവപ്പെടുന്നുമുണ്ട്. വരുമാനം പകുതിയില്‍ താഴെയായി കുറഞ്ഞുവെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ പരാതി.
എന്നാല്‍ പ്രിയദര്‍ശിനി സ്‌കീം കാരണം കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വാരാന്ത്യത്തിന് സമാനമായ തിരക്ക് അനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ തന്നെയാണ് മിക്കയിടങ്ങളിലും കൂടുതലായി എത്തുന്നത്. തിരുവനന്തപുരത്ത് പൊന്‍മുടിയില്‍ സഞ്ചാരികളുടെ ഒഴുക്കാണ് വാരാന്ത്യത്തില്‍ അനുഭവപ്പെട്ടത്. ഒരു ബസില്‍ തന്നെ മൂന്ന് ബസിലേക്ക് ഉള്ള ആളുകളെ കുത്തിനിറയ്‌ക്കേണ്ട സ്ഥിതിയുണ്ടായെന്നും ഇത് യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടാകുന്നതിനും കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ അനുബന്ധ മേഖലകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. കുടുംബമായി എത്തുന്ന പലരും ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കി ബസുകളെ ആശ്രയിക്കുന്നുണ്ട്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസുകള്‍ കൂടുതല്‍ വ്യാപിപ്പിച്ചാല്‍ സര്‍ക്കാരിനും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാദ്ധ്യത തെളിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |