SignIn
Kerala Kaumudi Online
Monday, 25 May 2026 1.39 AM IST

ഒരു വിഭാഗം വിദേശികൾക്ക് കേരളം മടുത്തോ?, പകരം മറ്റൊരു രാജ്യത്തേക്ക് പറക്കുന്നു, കാരണം

ayurveda

കൊച്ചി: കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും യൂറോപ്പുകാർ കുറയുന്നു. കേരളത്തിന് പകരം ശ്രീലങ്ക തിരഞ്ഞെടുക്കുന്ന യൂറോപ്പുകാരുടെ എണ്ണം അഞ്ചുവർഷത്തിനിടെ വർദ്ധിച്ചു. ശ്രീലങ്കയിലെ വിനോദസഞ്ചാര സ്ഥാപനങ്ങൾ യൂറോപ്യൻ കമ്പനികൾ വാങ്ങുകയും നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം യൂറോപ്യൻ ഏജൻസികൾ ശ്രീലങ്കയ്ക്ക് മുൻഗണന നൽകുന്നു. ജർമ്മൻ സഞ്ചാരികളെയും ശ്രീലങ്ക ആകർഷിക്കുന്നുണ്ട്.

യൂറോപ്പിലെ വിമാനത്താവളങ്ങളിൽനിന്ന് ശ്രീലങ്കയിലേക്ക് നേരിട്ട് ശ്രീലങ്കൻ എയർവേയ്‌സ് സർവീസുകൾ നടത്തുന്നുണ്ട്. നേരിട്ടുള്ള വിമാനങ്ങളായതിനാൽ നിരക്കും കുറവാണ്. യൂറോപ്പിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനങ്ങളില്ല. ഡൽഹിയിലോ മുംബയിലോ ബംഗളൂരുവിലോ ഇറങ്ങണം. അവിടെനിന്ന് കേരളത്തിലെത്താൻ വലിയതുകയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഇതും സഞ്ചാരികൾ വഴിമാറാൻ കാരണമാണ്.

യൂറോപ്പുകാർ വഴിമാറുന്നത് കേരളത്തിലെ ആയുർവേദ, വെൽനസ് മേഖലയെ ബാധിക്കുമെന്ന് സംരംഭകർ പറഞ്ഞു. എല്ലാ സീസണുകളിലും ഇടപാടുകാരെ ലഭിക്കാൻ വിഷമം നേരിടുന്നുണ്ട്. വിമാന, താമസ, യാത്രാസൗകര്യങ്ങൾക്ക് കേരളത്തേക്കാൾ കുറഞ്ഞനിരക്ക് ശ്രീലങ്ക നൽകുന്നതും തിരിച്ചടിയാണെന്ന് സംരംഭകർ പറയുന്നു.

ബീച്ചുകൾക്ക് സമീപം താമസിച്ച് ചികിത്സതേടാൻ താത്പര്യപ്പെടുന്നവരാണ് യൂറോപ്പുകാർ. അതിനാലാണ് കേരളത്തിൽ വരുന്നത്. ഇപ്പോൾ ആയുർവേദ റിസോർട്ട് സൗകര്യങ്ങൾ ശ്രീലങ്കയിലും ധാരാളമുണ്ട്. മലയാളി ഡോക്ടർമാരുൾപ്പെടെ അവിടെ പ്രവർത്തിക്കുന്നു.

ആഡംബരം ഇഷ്ടപ്പെടുന്ന, വലിയതുക ചെലവഴിക്കുന്ന യൂറോപ്യന്മാർ വഴിതിരിയുന്നത് ഒഴിവാക്കാൻ സർക്കാരുകളും എയർലൈൻ കമ്പനികളും നയസമീപനങ്ങളിൽ മാറ്റം വരുത്തണം.
സജീവ് കുറുപ്പ്,
പ്രസിഡന്റ്
ആയുർവേദ പ്രമോഷൻ സൊസൈറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, SRILANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA