ആലപ്പുഴ: നെൽവിലവിതരണത്തിലെ കാലതാമസം ഒഴിവാക്കാനുള്ള റിവോൾവിംഗ് ഫണ്ടും നെൽവില വർദ്ധനയും ഉൾപ്പെടെ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാകുമോ എന്നറിയാൻ ബഡ്ജറ്റിൽ പ്രതീക്ഷ അർപ്പിച്ച് കുട്ടനാട്ടിലെ കർഷകർ. സ്ത്രീകളുടെ സൗജന്യയാത്രയുൾപ്പെടെ വാഗ്ദാനങ്ങൾ പലതും നിറവേറ്റിയതിനാൽ ധനകാര്യ മന്ത്രികൂടിയായ മുഖ്യമന്ത്രി തങ്ങളെ തഴയില്ലെന്നാണ് കർഷകരുടെ വിശ്വാസം.
കേരളത്തിൽ നിലവിൽ ഒരുകിലോ നെല്ലിന് 30രൂപയാണ് ലഭിക്കുന്നത്. കേന്ദ്രം അടുത്തിടെ പ്രഖ്യാപിച്ച 72 പൈസയുടെ വർദ്ധനവ് വരുന്ന സീസണിൽ നടപ്പായാൽ സംസ്ഥാനത്തിന്റെ വിഹിതമായ 9.52 പൈസയുൾപ്പെടെ 33.93 പൈസ ലഭിക്കും. ഇതോടൊപ്പം 1.07രൂപ വർദ്ധിപ്പിച്ചാൽ കർഷകർക്ക് 35 രൂപ നൽകാം. കേരളത്തിന്റെ പകുതി ഉൽപ്പാദനച്ചെലവുള്ള തമിഴ്നാട്ടിൽ കിലോയ്ക്ക് 35 രൂപയാണ് നെല്ലിന്റെ വില. രാജ്യത്ത് ഏറ്റവുമധികം ഉൽപ്പാദനചെലവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിലവിലെ സ്ഥിതിയനുസരിച്ച് ഒരു കിലോ നെല്ലിന് 35 രൂപ വില ലഭിച്ചാൽ മാത്രമേ കൃഷി നിലനിർത്താൻ കഴിയൂവെന്നാണ് കർഷകർ പറയുന്നത്. പി.ആർ.എസ് വായ്പയായി നൽകുന്ന നെല്ലിന്റെ വില യഥാസമയം കിട്ടാതെ കർഷകർ വലയുന്നത് കണ്ടാണ് ബദൽ സംവിധാനമെന്ന നിലയിൽ റിവോൾവിംഗ് ഫണ്ട് യു.ഡി.എഫ് വാഗ്ദാനം ചെയ്തത്.
പ്രതീക്ഷ റിവോൾവിംഗ് ഫണ്ടിൽ
1. ഭൂമി തരംമാറ്റലിന് ഫീസായി ഈടാക്കുന്ന തുകയിൽ നിശ്ചിതശതമാനം നെൽകൃഷി പ്രോത്സാഹനത്തിനായി റിവോൾവിംഗ് ഫണ്ടാക്കി മാറ്റി , സംഭരിക്കുന്ന നെല്ലിന്റെ വില 24മണിക്കൂറിനുള്ളിൽ നൽകുമെന്നായിരുന്നു വാഗ്ദാനം.
2. കഴിഞ്ഞവർഷം രണ്ട് സീസണിലുമായി 1,645കോടി രൂപയാണ് നെല്ല് സംഭരണത്തിനായി വേണ്ടിവന്നത്. ഇതിൽ 1,331കോടി കേന്ദ്രവിഹിതമാണ്. 600 കോടിയോ അതിന്റ പകുതിയോ റിവോൾവിംഗ് ഫണ്ടായി നീക്കിവച്ചാൽ വരുന്ന സീസണിലുൾപ്പെടെ യഥാസമയം വില നൽകാനാകും
3.കൈകാര്യ ചിലവിനത്തിൽ 2005-06നുശേഷംരുരൂപയുടെ വർദ്ധന കർഷകർക്ക് ലഭിച്ചിട്ടില്ല. ക്വിന്റലിന് 12 രൂപയാണ് അന്ന് കൈകാര്യ ചെലവായി അനുവദിച്ചത്. അതിലും കാലാനുസൃതമായ വർദ്ധനയുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം
നെൽവില വർദ്ധന, റിവോൾവിംഗ് ഫണ്ട്, കൈകാര്യ ചെലവ് വർദ്ധന , കുട്ടനാട് പാക്കേജ് ഇവയിൽ കർഷകർക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബഡ്ജറ്റിൽ കർഷകരെ തഴഞ്ഞാൽ കൃഷി മാത്രമല്ല കുട്ടനാടെന്ന ഭൂപ്രദേശം കൂടിയാകും ഇല്ലാതാകുക
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |