
തുറവൂർ: ദേശീയപാത 66 ലെ തുറവൂർ - അരൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണും അവശിഷ്ടങ്ങളും ചന്തിരൂരിലും അരൂരിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. മഴ കടുക്കുമ്പോൾ ഇവ സമീപപ്രദേശങ്ങളിലേക്ക് ഇടിഞ്ഞു വീഴാൻ സാദ്ധ്യതയേറെയാണ്. ഇപ്പോൾ മഴ പെയ്യുമ്പോഴും മണലും അവശിഷ്ടങ്ങളും ഇടിയുന്നതായി പ്രദേശവാസികൾ പറഞ്ഞു.
അരൂർ പഞ്ചായത്തിലെ ആൺതുരുത്തിൽ മുഹമ്മദിന്റെ കുടുംബം ടദുരന്തഭീതിയെ തുടർന്ന് സ്വന്തം വീട് ഉപേക്ഷിച്ച് ഒരു മാസമായി വാടകവീട്ടിലാണ് കഴിയുന്നത്. ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷമായി വീടിന് ചുറ്റും മണ്ണും നിർമ്മാണാവശിഷ്ടങ്ങളും കുന്നുകൂട്ടിയിട്ടതിനെ തുടർന്ന് ഇരുനിലവീടിന്റെ തറയിലും ഭിത്തികളിലും വിള്ളൽ വീണതായി മുഹമ്മദ് പറഞ്ഞു. ജീവനിൽ ഭയന്നാണ് 10സെന്റ് സ്ഥലത്തെ അധികം പഴക്കമില്ലാത്ത ഇരുനിലവീട് ഉപേക്ഷിച്ച് പ്രതിമാസം 15,000 രൂപ വാടക നൽകി മറ്റൊരു വീട്ടിലേക്ക് മാറേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂലിപ്പണിക്കാരനായ മുഹമ്മദിന് വാടകച്ചെലവ് വലിയ സാമ്പത്തിക ബാദ്ധ്യതയായി മാറി.
മണ്ണിടിഞ്ഞ് മതിൽ തകർന്നു
ചന്തിരൂരിൽ സ്വകാര്യവ്യക്തിയുടെ 70സെന്റ് സ്ഥലത്താണ് മണ്ണും നിർമ്മാണാവശിഷ്ടങ്ങളും കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നത്
ഇതിന് സമാനമായി അരൂരിൽ ദൈവവിളി ക്ഷേത്രത്തിന് സമീപവും ഉയരപ്പാത നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ കുന്നുകൂട്ടിയിട്ടുണ്ട്
നേരത്തെ ഇവിടെ കൂട്ടിയിട്ടിരുന്ന മണ്ണിടിഞ്ഞ് രണ്ട് വീടുകളുടെ മതിലുകൾ തകർന്ന സംഭവവും ഉണ്ടായിട്ടുണ്ട്
മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ അപകടസാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക
ജനവാസമേഖലകളിൽ മണ്ണും നിർമ്മാണ അവശിഷ്ടങ്ങളും കുന്നുകൂട്ടി ഇടുന്നത് അവസാനിപ്പിക്കണം. നിലവിലുള്ളവ അടിയന്തരമായി സുരക്ഷിതമായി നീക്കം ചെയ്യണം. അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണാത്തപക്ഷം സമരപരിപാടികളിലേക്ക് കടക്കും
- പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |