ആലപ്പുഴ: പ്രളയത്തെ അതിജീവിക്കാൻ ഒന്നര മാസം പ്രായമുള്ള കൈകുഞ്ഞുമായി സ്നേഹ എത്തുന്നത് രണ്ടാമത്തെ ദുരിതാശ്വാസ ക്യാമ്പിൽ. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കിട്ടിയ സാധനങ്ങൾ മാത്രം എടുത്ത് കുടുംബം ആദ്യം രാമങ്കരി എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അഭയം തേടിയത്. പിന്നീട് അവിടെയും വെള്ളം കയറി ടോയ്‌ലെറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനാകാതായതോടെ ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്ക് മാറി. ഇടുക്കി ചപ്പാത്തിലാണ് സ്നേഹയെ വിവാഹം ചെയ്ത് അയച്ചത്. തുടർന്ന് പ്രസവത്തിനായി രാമങ്കരി പള്ളിക്കൂട്ടുമ്മയിലെ സ്നേഹയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. സ്നേഹക്കൊപ്പം രണ്ടര വയസുകാരൻ മകനുമുണ്ട്. വളരെ വേഗത്തിലാണ് വീട്ടിലേക്ക് വെള്ളം എത്തിയത്. ഭൂരിഭാഗം സാധനങ്ങളും നശിക്കുകയും ഒഴുകി പോവുകയും ചെയ്തു.
2018ലേതിന് സമാനമായ രീതിയിലാണ് വീട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കുന്നതെന്ന് സ്നേഹയുടെ കുടുംബം പറയുന്നു. കുഞ്ഞിനെയും കൊണ്ട് വീട്ടിൽ തുടരുന്നത് സുരക്ഷിതമല്ലാത്തത് കൊണ്ടാണ് ക്യാമ്പിലേക്ക് മാറിയത്. ചെത്തുതൊഴിലാളിയായ അച്ഛൻ മധുസൂദനനും മാതാവ് ബീനയും സഹോദരങ്ങളും ഉൾപ്പെടെ കുടുംബാംഗങ്ങളും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |