
ആലപ്പുഴ: സർവീസിൽ നിന്ന് വിരമിച്ച ഈ ജോയിൻ്റ് ആർ.ടി.ഒ.യ്ക്ക് നാടകവേദിയിലാണ് വിശ്രമജീവിതം.
ദേശസഞ്ചാരകാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചെറുകഥ 'ഒരു മനുഷ്യൻ' ഏകാംഗ നാടകമായി അരങ്ങിലെത്തിക്കുകയാണ് ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി അക്കരക്കാരന്റെ പറമ്പിൽ സുരേഷ് നടരാജൻ (61).
ബഷീർ കഥാപാത്രമായി തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിലായി ഏഴ് വേദികൾ പങ്കിട്ടു. സർവീസിൽ
കയറും മുമ്പ് അമച്വർ നാടകങ്ങളിൽ നടനായിരുന്നു. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷവും സുരേഷിൻ്റെ ഉളളിലെ നടൻ മുഖത്ത് ചായം പൂശി നിൽക്കുന്നു.
അരീന തിയേറ്റർ സർക്കിൾ കഴിഞ്ഞ വർഷം അമ്പലപ്പുഴയിൽ സംഘടിപ്പിച്ച ഏകപാത്ര സൂക്ഷ്മാഭിനയ ശില്പശാലയിലൂടെയാണ് 'ഒരു മനുഷ്യൻ' പിറവിയെടുത്തത്. കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് ജേതാവായ ഡോ.എം.പ്രദീപനാണ് കഥയെ എകാംഗ നാടകമാക്കി ചിട്ടപ്പെടുത്തിയത്.
ഡബിൾ റോളിൽ ബഷീറായി...
വൈക്കം മുഹമ്മദ് ബഷീറിനെ എഴുപത് വയസ്സുകാരനായും, നാൽപ്പത് വയസ്സുകാരനായുമാണ് സുരേഷ് അര മണിക്കൂർ നീളുന്ന നാടകത്തിലൂടെ വേദിയിലെത്തിക്കുന്നത്. ആകാശവാണിയിൽ ബി-ഹൈ ഗ്രേഡ് ഡ്രാമ ആർട്ടിസ്റ്റ് കൂടിയാണ് സുരേഷ്. ഭാര്യ: ഷേർളി. മകൾ: ആദിത്യവർഷ.
സ്വന്തം ജില്ലയായ ആലപ്പുഴയിൽ നൂറ് വേദികളിൽ ബഷീർ കഥാപാത്രമായി എത്തണം.
- സുരേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |