ആലപ്പുഴ: ആലപ്പുഴയുടെ ആവേശമായ നെഹ്റുട്രോഫി വള്ളംകളിയ്ക്കും ഓണാഘോഷത്തിനും ദിവസങ്ങൾ മാത്രം ശേഷിക്കെ ലഹരിമാഫിയയ്ക്ക് കൂച്ചുവിലങ്ങിടാൻ പൊലീസും എക്സൈസും നിരീക്ഷണം ശക്തമാക്കി. ജില്ലാ പൊലീസ് മേധാവി, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.സംസ്ഥാനത്താകമാനം ഓപ്പറേഷൻ തൂഫാൻ, തണ്ടർ പരിശോധനകൾ കടുപ്പിച്ചതോടെ ലഹരി കടത്തും വിൽപ്പനയും നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഓണക്കാലം ലാക്കാക്കി ലഹരിമാഫിയ വീണ്ടും സജീവമാകാനുള്ള സാദ്ധ്യത മുൻനിറുത്തിയാണ് നടപടി.
ദേശീയ പാതയുൾപ്പെടെ റോഡുകളിലും ട്രെയിനുകൾ,ബസുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലെല്ലാം മുഴുവൻ സമയ പരിശോധന ഉണ്ടാകും. അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്ന ബസുകളും ട്രെയിനുകളും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളുടെ സാമ്പത്തിക ഇടപാടുകൾ, സുഹൃത് ബന്ധങ്ങൾ, യാത്രകൾ ഇവയെല്ലാം ഷാഡോ പൊലീസും ഡാൻസാഫ് സംഘങ്ങളും നിരീക്ഷിക്കുന്നുണ്ട്.
സ്ഥിരം കുറ്റവാളികൾ നിരീക്ഷണത്തിൽ
ലഹരിവസ്തുക്കൾ മണത്ത് കണ്ടുപിടിക്കാൻ ശേഷിയുള്ള സ്നിഫർ നായകളെയും പരിശോധനയ്ക്ക് ഉപയോഗിക്കും
നഗരത്തിലെയും പരിസരങ്ങളിലെയും ഹോം സ്റ്റേകൾ, സ്പാകൾ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും
സ്ഥിരം കുറ്റവാളികളെയും മുമ്പ് മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരെയും പ്രത്യേകം നിരീക്ഷിക്കും
പൊലീസിനെ വെട്ടിക്കാൻ ഇ.സിം ഫോണുകൾ ഉപയോഗിക്കുന്നവരും കർശന നിരീക്ഷണത്തിലാണ്.
വരുംദിവസങ്ങളിൽ ദേശീയ പാതയിലും ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രധാന റോഡുകളിലുമെല്ലാം വാഹന പരിശോധന ശക്തമാക്കും. ലഹരി കടത്താൻ സംഘങ്ങൾ ആസൂത്രണം ചെയ്യുന്ന പുതിയ ചില രീതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്
- ഡെപ്യൂട്ടി കമ്മിഷണർ ഓഫീസ്, എക്സൈസ് , ആലപ്പുഴ
വിപുലമായ പരിശോനയാണ് പൊലീസ് ആലോചിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ഇതിനായി വിശദമായ ഒരു പ്ളാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും സ്പെഷ്യൽ ഡ്രൈവുൾപ്പെടെയുള്ള നടപടികൾ
- ഡിവൈ.എസ്.പി , നർക്കോട്ടിക് സെൽ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |