ആലപ്പുഴ: രാജ്യത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രധാന വള്ളംകളിയാണ് നെഹ്‌റുട്രോഫിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 72-ാമത് നെഹ്റുട്രോഫി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ആവേശപൂർവം ഇവിടെയെത്തി ഈ മത്സരത്തിൽ പങ്കാളിയായിട്ടുണ്ട്. 1953 ജനുവരി നാലിന് അദ്ദേഹം രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും എഴുതിയ കത്തിൽ നമ്മുടെ വള്ളംകളിയെക്കുറിച്ച് വളരെ വികാരനിർഭരമായാണ് വിവരിച്ചത്. ചരിത്രത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ മത്സരം മലയാളികൾക്ക് എല്ലാവർക്കും ഒന്നിച്ചുകൂടാനുള്ള അവസരമാണെന്നും അതിൽ പങ്കു ചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.ലിജു അദ്ധ്യക്ഷത വഹിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ പാദസ്പർശമേറ്റ ഈ മണ്ണിൽ വീണ്ടുമൊരു നെഹ്‌റു ട്രോഫി വള്ളംകളി നടക്കുമ്പോൾ അഭിമാനകരമായ മുഹൂർത്തമാണ് പുനസൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം
പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായി. മന്ത്രി പി സി. വിഷ്ണുനാഥ് പതാക ഉയർത്തി. കെ.സി. വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. വള്ളംകളി സ്മരണിക പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികളെ ആദരിച്ചു. എം.എൽ.എമാരായ എ.ഡി. തോമസ്, റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്, ജില്ലാ കളക്ടർ ഷാജി വി.നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |